ഉത്തർപ്രദേശിൽ സൂഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് 2002 കോടിയുടെ ധനസഹായം

ലഖ്നൗ: ലോക് ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ സൂഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് (എം.എസ്.എം.ഇ) 2002 കോടി രൂപയുടെ ധനസഹായ വായ്പ പ്രഖ്യാപിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച മൂന്ന് ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജക പാക്കേജിന് പിന്നാലെയാണ് ഉത്തർപ്രദേശ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം.

സംസ്ഥാനത്തെ 56,754 വ്യവസായങ്ങൾക്കാണ് വായ്പ അനുവദിച്ചത്. വായ്പ അനുവദിക്കുന്നതിനായി സർക്കാർ ഏകജാലക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികളാണ് സംസ്ഥാനത്തിന്റെ കരുത്തെന്നും അതിനാൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് തൊഴിൽ തേടി പോകേണ്ട സാഹചര്യം ഇല്ലാതാകുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പറഞ്ഞു.

വരുന്ന ദീപാവലിക്ക് വിഗ്രഹങ്ങളും മറ്റു ഉത്പന്നങ്ങളും ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് ഒഴിവാക്കാൻ ശ്രമിക്കുമെന്നും എം.എസ്.എം.ഇ മേഖലയിലെ സംസ്ഥാനത്തെ കമ്പനികളെ പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ജില്ല, ഒരുത്പന്നം എന്ന പുതിയൊരു പദ്ധതി ഇതിനായി ആവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എം.എസ്.എം.ഇ മേഖലയിലെ വ്യവസായ സ്ഥാപനങ്ങളെ സഹായിക്കാൻ വൻതുക വായ്പ അനുവദിക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തർപ്രദേശ്.