ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് മോദി

ന്യൂഡെൽഹി :കൊറോണയെ തുടർന്ന് രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിലാണ് നരേന്ദ്രമോദി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്.

ഇന്ത്യയുടെ ജിഡിപിയുടെ പത്ത് ശതമാനമാണ് സാമ്പത്തിക പാക്കേജായി പ്രഖ്യാപിച്ചത്. ആത്മനിർഭർ ഭാരത് അഭിയാൻ എന്ന പേരിലാകും ഇത് പ്രാവർത്തികമാക്കുക. രാജ്യത്തെ വിവിധ മേഖലകൾക്ക് ശക്തമായി തിരിച്ചു വരാനുള്ള ഊർജം ഈ പാക്കേജ് വഴി ലഭിക്കും. ഭൂമി, തൊഴിൽ, പണവിനിമയം, നിയമം എന്നിവയെല്ലാം ലളിതമാക്കുന്നതാകും ഈ പാക്കേജും. ധനമന്ത്രി നിർമ്മല സീതാരാമൻ ആത്മനിർഭർ ഭാരത് അഭിയാൻ സംബന്ധിച്ച് വിശദമായ പദ്ധതി പ്രഖ്യാപിക്കുമെന്നും മോദി വ്യക്തമാക്കി.

ഈ സാമ്പത്തിക പാക്കേജ് രാജ്യത്തെ കർഷകർക്കും സാധാരണക്കാർക്കും, മധ്യവർഗത്തിനും നികുതി ദായകർക്കും ഉദ്യോഗസ്ഥർക്കും ഓരോ പൗരനും വേണ്ടിയുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒരു വൈറസ് ലോകത്തെ ജനങ്ങളുടെ ജീവിതം താറുമാറാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോടിക്കണക്കിന് ജീവിതങ്ങൾ വെല്ലുവിളി നേരിടുന്നു. ഇത്തരമൊരു പ്രതിസന്ധി ലോകം ഇതുവരെ നേരിട്ടിട്ടില്ല. ഉറ്റവർ നഷ്ടമായ എല്ലാ കുടുംബങ്ങളോടും അനുശോചനം അറിയിക്കുന്നു– പ്രധാനമന്ത്രി പറഞ്ഞു. കൊറോണ ലോക്ഡൗണിന്റെ മൂന്നാം ഘട്ടം അവസാനിക്കാനിരിക്കെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

സ്വയംപര്യാപ്തതയാണ് ഏകവഴി. സ്വയംപര്യാപ്തത ഉറപ്പാക്കിയാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാകും. കൊറോണ പ്രതിസന്ധി ഒരേസമയം വെല്ലുവിളിയും അവസരവുമാണ്.

രാജ്യം നാല് മാസമായി കൊവിഡുമായി യുദ്ധം ചെയ്യുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരൊറ്റ വൈറസ് ലോകത്തെ തകിടംമറിച്ചു. നമ്മൾ പോരാട്ടം തുടരേണ്ട സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ചുകാലമായി കൊവിഡ് മൂലം ദുരിതത്തിലായിരുന്നു ലോകം. ലക്ഷക്കണക്കിന് പേർക്ക് രോഗം ബാധിച്ചു. ലക്ഷക്കണക്കിന് പേർക്ക് ജീവൻ നഷ്ടമായി. ഇന്ത്യയിലും നിരവധി കുടുംബങ്ങൾക്ക് സ്വന്തക്കാരെ നഷ്ടമായി. എല്ലാവർക്കും വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്. ഒറ്റ വൈറസ്, ലോകത്തെ നിശ്ചലമാക്കിയിരിക്കുകയാണ്. നിരവധി ജീവിതങ്ങൾ ബുദ്ധിമുട്ടിലായി.

ഒരു യുദ്ധമാണ് നടക്കുന്നത്. ഇത്തരം ഒരു ദുരിതത്തെക്കുറിച്ച് നമ്മൾ കേട്ടിട്ടില്ല, കണ്ടിട്ടുമില്ല. നമ്മൾ സങ്കൽപിച്ചതിനുമപ്പുറമാണിത്. പക്ഷേ, ക്ഷീണിക്കരുത്, തോൽക്കരുത്. അത് മനുഷ്യർക്ക് ഭൂഷണമല്ല. ധൈര്യത്തോടെ, എല്ലാ ചട്ടങ്ങളും പാലിച്ച് നമുക്ക് രക്ഷപ്പെടണം, മുന്നോട്ട് പോവുകയും വേണം. ഇന്ന് ലോകം ദുരിതത്തിലാണ്ടിരിക്കുമ്പോൾ കൂടുതൽ ഈ പോരാട്ടം ശക്തിപ്പെടുത്തണം. നമ്മുടെ ലക്ഷ്യം മികച്ചതായിരിക്കണം.

ഈ നൂറ്റാണ്ട് ഇന്ത്യയുടേതാണ് എന്നാണ് കരുതപ്പെടുന്നത്. കൊറോണയ്ക്ക് മുമ്പ്, കൊറോണയ്ക്ക് ശേഷം എന്ന് വിഭജിക്കാവുന്നതാണ്. ഈ വെല്ലുവിളികളെ നേരിടാനും ഈ സ്ഥിതിയെ അവസരമായി കാണാനും കഴിയും. അതിനുള്ള ഒരു ഒരേ ഒരു വഴി, ധൈര്യത്തോടെ മുന്നോട്ടു പോകുന്ന ആത്മനിർഭരമായ ഭാരതം എന്നതാണ്.

ഒരു രാജ്യമെന്ന നിലയിൽ പ്രധാനവഴിത്തിരിവിലാണ് നമ്മളുള്ളത്. ഇത്ര വലിയ ദുരിതം ഇന്ത്യക്ക് ഒരു സന്ദേശവും അവസരവും നൽകുന്നതാണ്. ഒരു ഉദാഹരണം പറയാം, കൊവിഡ് രോഗം വ്യാപിച്ച ഘട്ടത്തിൽ ഇന്ത്യയിൽ പിപിഇ കിറ്റുകൾ ഉൽപ്പാദിപ്പിച്ചിരുന്നില്ല. എൻ 95 മാസ്കുകൾ നാമമാത്രമായാണ് ഉൽപ്പാദിപ്പിച്ചിരുന്നത്. ഇന്ന് പ്രതിദിനം രണ്ട് ലക്ഷത്തിലേറെ പിപിഇ കിറ്റുകളും എൻ 95 മാസ്കുകളും ഉൽപ്പാദിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദുരിതം അവസരമായി മാറ്റാനുള്ള ഇന്ത്യയുടെ കഴിവാണിത് കാണിക്കുന്നത്.