സൂറത്ത് മാര്‍ക്കറ്റിൽ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം; കല്ലേറ്; വാഹനങ്ങൾ തകർത്തു

സൂറത്ത് : നാട്ടിലേക്ക് മടങ്ങിപോകാനുള്ള സൗകര്യം ഒരുക്കണമെന്നാവിശ്യപെട്ടു ഗുജറാത്തിൽ അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ വന്‍ പ്രതിഷേധം. ഗുജറാത്തിലെ സൂറത്ത് മാര്‍ക്കറ്റിന് സമീപത്തെ വരേലിയിലാണ് പ്രതിഷേധം ഉണ്ടായത്.

തൊഴിലാളികളെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ ഇവർ പൊലീസിനു നേരെ കല്ലെറിയുകയായിരുന്നു. സംഘര്‍ഷത്തിൽ നിരവധി വാഹനങ്ങള്‍ തകർത്തു.

ലോക്ക്ഡൗൺ നിലവിൽ വന്നതിനു ശേഷം ഇത് അഞ്ചാം തവണയാണ് സൂറത്തിൽ കുടിയേറ്റ തൊഴിലാളികളും പോലീസും തമ്മിൽ സംഘർഷമുണ്ടാവുന്നത്.
ഡയമണ്ട്, തുണി മേഖലയില്‍ ജോലിചെയ്യുന്ന നൂറുകണക്കിന് തൊഴിലാളികളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
തങ്ങൾക്ക് കൂലി ലഭിക്കുന്നില്ലെന്നും അതുകൊണ്ട് വാടക പോലും കൊടുക്കാൻ സാധിക്കുന്നില്ലെന്നുമാണ് തൊഴിലാളികളുടെ പരാതികൾ.

കുടിയേറ്റ തൊഴിലാളികള്‍ക്ക് മടങ്ങാന്‍ പാസുകള്‍ അനുവദിക്കുന്നതിലെ കാലതാമസമാണ് പ്രതിഷേധത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്.
മൂന്ന് ദിവസത്തിനിടെ 18 ട്രയിനുകളിലായി 21,000 പേരെയാണ് അവരുടെ നാടുകളിലേക്ക് മടക്കി അയച്ചെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം ഇരുപത് ലക്ഷത്തോളം തൊഴിലാളികളാണ് നാടുകളിലേക്ക് മടങ്ങാനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.ലോക്ഡൗണ്‍ ആരംഭിച്ച് 40 ദിവസമായി തങ്ങള്‍ കുടുങ്ങി കിടക്കുകയാണെന്നും നാട്ടിലേക്ക് എത്തിക്കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം.