മുംബൈയില്‍ കൊറോണ വ്യാപനത്തിന് കൂടുതല്‍ സാധ്യത; അതിവേഗ ചികിൽസാ കേന്ദ്രങ്ങൾ ഒരുങ്ങുന്നു

മുംബൈ: മുംബൈയില്‍ കൊറോണ വൈറസ് വ്യാപനത്തിന് കൂടുതല്‍ സാധ്യതയുണ്ടെന്ന് കേന്ദ്രം. ഭക്ഷ്യ സംസ്‌കരണ-വ്യവസായ വകുപ്പ് അഡീഷണല്‍ സെക്രട്ടറി മനോജ് ജോഷിയുടെ നേതൃത്വത്തിലുള്ള സംഘം മുംബൈയില്‍ എത്തി വിശദമായ പരിശോധന നടത്തിയതിന് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ധാരാവി, വര്‍ളി, മഹാലക്ഷ്മി, മാട്ടുംഗ, സയണ്‍, പന്‍വേല്‍, അന്ധേരി വെസ്റ്റ്, ഗോവണ്ടി, മാന്‍ഖുര്‍ദ്, നാഗ്പാഡ, ബൈക്കുള എന്നീ മേഖലകളിൽ വൈറസ് വ്യാപനത്തിന് സാധ്യത കൂടുതലാണെന്നാണ് കേന്ദ്രസംഘം വിലയിരുത്തിയിരിക്കുന്നത്.

അതേസമയം കേന്ദ്ര സംഘത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് നഗരത്തില്‍ കൂടുതല്‍ ക്രമീകരണമൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സ്വകാര്യ ആശുപത്രികള്‍ അടക്കം ഏറ്റെടുത്ത് അതിവേഗം കൂടുതല്‍ ചികില്‍സാ കേന്ദ്രങ്ങള്‍ സജ്ജമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ പ്ലാസ്മ തെറാപ്പി നടത്താന്‍ ഐസിഎംആര്‍ അനുമതി നല്‍കി. വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്ലാസ്മ തെറാപ്പി നടത്താന്‍ ഐസിഎംആര്‍ അനുമതി നല്‍കിയത്.