തബ്‍ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് നിരീക്ഷണകേന്ദ്രത്തില്‍ കഴിഞ്ഞ അറുപതുകാരന്‍ മരിച്ചു

ന്യൂഡെൽഹി: തബ്‍ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത് കൊറോണ നിരീക്ഷണകേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന അറുപതുകാരന്‍ മരിച്ചു. പ്രമേഹരോഗിയായ അറുപതുകാരന് ആവശ്യമുള്ള ചികിത്സകള്‍ നല്‍കിയില്ലെന്നാണ് നിരീക്ഷകേന്ദ്രത്തില്‍ ഒപ്പമുള്ള ആളുകളുടെ ആരോപണമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഡെൽഹിയിലെ സുല്‍ത്താന്‍ പുരിയിലുള്ള ഐസോലേഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചയാളാണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. രാജീവ് ഗാന്ധി ആശുപത്രിയില്‍ കൊറോണ പരിശോധനയ്ക്ക് വിധേയനായ ശേഷം തിങ്കളാഴ്ചയാണ് ഇയാളെ നിരീക്ഷണകേന്ദ്രത്തിലേക്ക് കൊണ്ട് വന്നത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ നെഞ്ച് വേദന അനുഭവപ്പെട്ട ഇയാളെ കേന്ദ്രത്തിലുള്ള ഡോക്ടര്‍മാര്‍ പരിശോധിച്ചു. എന്നാല്‍, പത്ത് മണിയോടെ സ്ഥിതി വഷളാവുകയും ആശുപത്രിയിലേക്ക് കൊണ്ട് പോകും മുമ്പ് മരിക്കുകയുമായിരുന്നു.