പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ; നിർണായക തീരുമാനങ്ങൾ ഉണ്ടാകും

ന്യൂഡെൽഹി: രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി വീണ്ടും മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപടികള്‍ വിലയിരുത്തുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുഴുവന്‍ സംസ്ഥാനത്തെയും മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. ഏപ്രില്‍ 27 ന് തിങ്കളാഴ്ചയാണ് വീഡിയോ കോൺഫറന്‍സ് യോഗം ചേരുന്നത്. നേരത്തെ രണ്ട് തവണ വീഡിയോ കോൺഫറസിലൂടെ പ്രധാനമന്ത്രി കൊറോണ ലോക്ഡൗൺ നടപടികള്‍ വിലയിരുത്തിയിരുന്നു.

വിമാനസർവ്വീസ് തുടങ്ങുന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ സംസ്ഥാനങ്ങളുടെ നിലപാട് പ്രധാനമന്ത്രി ആരാഞ്ഞേക്കും. കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിൽ യോഗത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്ന് ണ് സൂചന.

അതേ സമയം ഇന്ത്യയിൽ കൊറോണ കേസുകൾ ഇരുപതിനായിരത്തിന് മുകളിലെത്തി. 20471 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിൽ 1486 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രാജ്യത്ത് ഇന്ന് 49 പേര്‍ കൊറോണ ബാധിച്ച് മരിച്ചു. ജൂൺ, ജൂലൈ മാസങ്ങളിൽ ഇന്ത്യയിലെ കൊവിഡ് കേസുകൾ ഉയ‍ർന്നേക്കുമെന്ന് നീതി ആയോഗ് മുന്നറിയിപ്പ് നല്കി. കഴിഞ്ഞ പത്തുദിവസത്തിലാണ് ഇന്ത്യയിലെ രോഗികളുടെ എണ്ണം പതിനായിരത്തിൽ നിന്ന് ഇരുപതിനായിരം കടന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ ശരാശരി 1500 വീതം പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇപ്പോഴും ലോകത്തെ ആകെ കൊറോണ രോഗികളിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ഇന്ത്യയിലുള്ളത്.