ലോക്ക്ഡൗണ്‍ പ്രതിവിധിയല്ല; പരിശോധന വ്യാപകമാക്കണം: രാഹുൽ ഗാന്ധി

ന്യൂഡെല്‍ഹി: കൊറോണ വൈറസിനെതിരെയുളള പോരാട്ടത്തില്‍ ലോക്ക്ഡൗണ്‍ പ്രതിവിധിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പരിശോധന കൂടുതല്‍ ഊര്‍ജ്ജിതമാക്കണമെന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ രണ്ടു സോണുകളായി തിരിക്കണം. കൊറോണ രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളെ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിക്കണം. അല്ലാത്തവയെ ഹോട്ട്‌സ്‌പോട്ട് ഇതര പ്രദേശങ്ങളായും പ്രഖ്യാപിക്കണം. ലോക്ക്ഡൗണ്‍ കൊണ്ട് മാത്രം കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ സാധിക്കില്ല. വൈറസ് വ്യാപനം കുറച്ചു നാളത്തേയ്ക്ക് തടഞ്ഞുനിര്‍ത്താന്‍ മാത്രമേ ഇതുവഴി സാധിക്കൂ. പരിശോധനകള്‍ വര്‍ധിപ്പിച്ചും വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന് അപ്പുറം കടക്കുകയുമാണ് പോംവഴിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നിലവില്‍ പരിശോധനകള്‍ തീരെ കുറവാണ്. പരിശോധനകള്‍ വര്‍ധിപ്പിക്കണം. പരിശോധനകള്‍ പരമാവധി വര്‍ധിപ്പിച്ച് ഇതിനെ തന്ത്രപരമായി പ്രയോജനപ്പെടുത്താന്‍ കഴിയണം. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താന്‍ ജനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.