ടെലികോം കമ്പനികൾക്ക് നേട്ടം; 15 ശതമാനം വരുമാന വർധന

ന്യൂഡെൽഹി: ലോക് ഡൗണിൽ ടെലികോം കമ്പനികളുടെ വരുമാനം 15 ശതമാനത്തോളം വർദ്ധിച്ചതായി റിപ്പോർട്ട്. ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ കുടുങ്ങിയതോടെ മൊബൈല്‍ ഡാറ്റ ഉപയോഗം കുത്തനെ വര്‍ധിച്ചതാണ് കാരണം. ഈ വർഷാവസനാ ത്തോടെ 50 ശതമാനം വരെ വർധനവാണ് കമ്പനികൾ പ്രതീക്ഷിക്കുന്നത്.

ഒക്‌ടോബര്‍-ഡിസംബര്‍ മാസ കാലയളവിൽ ഉപഭോക്താക്കളില്‍ നിന്ന് ടെലികോം കമ്പനികള്‍ക്ക് ലഭിച്ചിരുന്ന വ്യക്തിഗത വരുമാനം 124 രൂപയായിരുന്നു. ജനുവരി-മാര്‍ച്ച്‌ പാദത്തില്‍ വരുമാനം 140-145 രൂപയായി ഉയര്‍ന്നുവെന്ന് സെല്ലുലാര്‍ ഓപ്പറേറ്രേഴ്‌സ് അസോസിയേഷന്‍ ഒഫ് ഇന്ത്യ വ്യക്തമാക്കി. ഈ വര്‍ഷം ഡിസംബറോടെ, വ്യക്തിഗത വരുമാനം 180 രൂപയായി വര്‍ദ്ധിക്കുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ.

കടബാധ്യതയും സാമ്പത്തിക തകർച്ചയും മൂലം ബുദ്ധിമുട്ടിയിരുന്ന ടെലികോം കമ്പനികള്‍ക്ക്‌ ലോക്ക്‌ഡൗണ്‍ കാലത്ത്‌ നേട്ടമുണ്ടാക്കാനായെന്നാണ് റിപ്പോർട്ടുകൾ. പ്രതിമാസം 25 ലക്ഷം പേരെ വരെ ടെലികോം കമ്പനികള്‍ പുതിയ വരിക്കാരായി ചേര്‍ക്കാറുണ്ട്‌. എന്നാല്‍ ലോക് ഡൗൺ കാലത്ത് പുതിയ വരിക്കാരെ ചേർക്കാൻ സാധിക്കാതെ ഇരുന്നിട്ടും ഉപഭോക്താക്കളുടെ ഡാറ്റ ഉപയോഗത്തിലാണ് ലാഭം കൊയ്യാന്‍ ടെലികോം കമ്പനികള്‍ക്ക് സാധിച്ചത്. പ്രതിമാസ ഡാറ്റ ഓവറിൽ ലഭിക്കുന്ന ഡാറ്റ തീരുന്നതിനാൽ ദിവസവും അധിക ഡാറ്റയ്ക്കു വേണ്ടിയും ഉപഭോക്താക്കൾ ഡാറ്റ ചാർജ് ചെയ്യുന്നു. അതേ സമയം ഇൻ്റർനെറ്റ് വേഗത കുറയുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികളും ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും വരുന്നുണ്ട്.