കൊച്ചി: കൊറോണ എന്ന ഇരുട്ടിനെ അകറ്റാൻ കേരളീയവേഷത്തിലാണ് പ്രധാനമന്ത്രി ദീപം കൊളുത്തിയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പ്രധാനമന്ത്രി ദീപം തെളിക്കുന്ന ചിത്രം പങ്കുവെച്ച് സുരേന്ദ്രന്‍ വ്യത്യസ്തമായ കുറിപ്പാണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. കേരളം തിരിച്ചും അഭൂതപൂര്‍വ്വമായ പിന്തുണയാണ് പ്രധാനമന്ത്രിക്കു നല്‍കിയതെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
രാത്രി 9 മണിക്കു തന്നെ വൈദ്യുതി വിളക്കുകള്‍ അണച്ചും ദീപങ്ങള്‍ തെളിയിച്ചും ജനങ്ങള്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ അണിചേര്‍ന്നു. രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തുടങ്ങിയവരെല്ലാം വിളക്കു തെളിച്ചു. ക്ലിഫ് ഹൗസിലും മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും ഐക്യദീപം തെളിയിച്ചു. ലൈറ്റുകള്‍ അണയ്ക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.
കൊറോണ ഭീതിക്കിടെ അടച്ചിടലില്‍ വീര്‍പ്പുമുട്ടി കഴിയുന്ന ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരുകയും ഐക്യം വിളിച്ചോതുകയുമാണ് ദീപം തെളിയിക്കല്‍ യജ്ഞത്തിന്റെ ലക്ഷ്യം. കൃത്യം ഒന്‍പത് മണിക്ക് ലൈറ്റുകള്‍ അണച്ച് ബാല്‍ക്കണികളിലും വാതില്‍പടികളിലും നിന്ന് ആളുകള്‍ ദീപം തെളിയിച്ചു. മണ്‍ചിരാതുകള്‍ മെഴുകുതിരി ടോര്‍ച്ച് മൊബൈല്‍ ഫ്‌ളാഷ് ലൈറ്റ് തുടങ്ങിയവ തെളിച്ചാണ് രാജ്യം പ്രതീകാത്മക പരിപാടിയില്‍ പങ്കുചേര്‍ന്നത്.
ജനതാകര്‍ഫ്യൂവിന്റെ ഭാഗമായി കൈയ്യടിക്കണമെന്ന ആഹ്വാനം നിറവേറ്റാന്‍ തെരുവുകളിലേക്ക് ജനം കൂട്ടത്തോടെ ഇറങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ദീപം തെളിയിക്കാന്‍ ആരും കൂട്ടം കൂടരുതെന്നും റോഡില്‍ ഇറങ്ങരുതെന്നും നിര്‍ദേശമുണ്ടായിരുന്നു. ലൈറ്റുകള്‍ കൂട്ടത്തോടെ അണയ്ക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ ചില ആശങ്കകള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ കേന്ദ്ര ഊര്‍ജ മന്ത്രാലയം മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നു.