ഇന്ത്യക്കാരെ വിദേശത്തു നിന്ന് ഇപ്പോള്‍ തിരികെ കൊണ്ടുവരാൻ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.
ബംഗ്ലാദേശിൽ കുടുങ്ങിയ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളെ തിരിച്ചെത്തിക്കണമെന്നഭ്യർഥിച്ച് അഭിഭാഷകനായ ഗൗരവ് കുമാർ ബെൻസാൽ സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് കേന്ദ്രം ഡെൽഹി ഹൈക്കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്.

കൊറോണ ബാധിത രാജ്യങ്ങളിൽനിന്നുള്ളവർ തിരിച്ചെത്തുമ്പോഴുണ്ടാകുന്ന അപകട സാധ്യത ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വിദേശത്ത് കുടുങ്ങിക്കിടക്കുന്നവർക്ക് എല്ലാ സഹായ സൗകര്യങ്ങൾ ഒരുക്കാൻ നിർദേശിച്ചിട്ടുണ്ട്. വിദേശത്തുള്ളവർക്ക് ബന്ധപ്പെടാൻ പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകൾ ഏർപ്പെടുത്തുമെന്നും ജസ്റ്റിസ് സജ്ജീവ് സച്ച്ദേവ, ജസ്റ്റിസ് നവീൻ ചൗള എന്നിവരടങ്ങിയ ബെഞ്ചിനോട് കേന്ദ്രം വ്യക്തമാക്കി.

കൊറോണ വ്യാപനം തടയാൻ ജനുവരിക്ക് ശേഷം ശക്തമായ നടപടികളാണ് കേന്ദ്രം സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായാണ് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യപിച്ചത്. മാർച്ച് 26 മുതൽ ഏപ്രിൽ നാല് വരെ ബംഗ്ലാദേശും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളിലും ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ബംഗ്ലാദേശിലോ മറ്റുരാജ്യങ്ങളിലോ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടി ആസൂത്രണം ചെയ്യാൻ സാധിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്രം വിശദീകരിച്ചു.നിലവിൽ ഇന്ത്യയിൽ പരിമിതമായ ക്വാറന്റൈൻ കേന്ദ്രങ്ങൾ മാത്രമേ ലഭ്യമുള്ളവെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.