ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണക്കെതിരേ നീണ്ട പോരാട്ടം വേണ്ടിവരും. എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. സാമൂഹിക അകലം പാലിക്കുകയാണ് നിര്‍ണായകമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നും അദ്ദേഹം മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പറഞ്ഞു.
കൊറോണ വ്യാപിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. വീഡിയോ കോണ്‍ഫറന്‍സ് മുഖേനയായിരുന്നു യോഗം.
ഏപ്രില്‍ 14ന് ലോക്ക്ഡൗണ്‍ അവസാനിക്കും. എന്നാല്‍ ലോക്ക്ഡൗണിനുശേഷവും കൊറോണ വ്യാപനം തടയുന്നതിനുള്ള സുരക്ഷാസന്നാഹങ്ങള്‍ എല്ലാവരും തുടരണം. ഉത്തരവാദിത്വത്തോടെ എല്ലാവരും പെരുമാറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവരും പങ്കെടുത്തു. രോഗബാധ തീവ്രമാകാന്‍ സാധ്യതയുളള 22 സ്ഥലങ്ങള്‍ കൂടി പ്രഖ്യാപിച്ചു. എന്നാൽ ഏപ്രില്‍ 15 മുതല്‍ സര്‍വീസ് പുനരാരംഭിക്കുന്ന ട്രെയിനുകളിലേക്കുള്ള ടിക്കറ്റുകളുടെ ബുക്കിംഗ് ഓണ്‍ലൈനായി ഇന്നലെ ആരംഭിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ അനുമതിയോടെയായിരുന്നു തീരുമാനം. തൊട്ടുപിന്നാലെയാണ് ലോക്ഡൗണിനെ സംബന്ധിച്ച ഔദ്യോഗിക തീരുമാനം പ്രധാനമന്ത്രി തന്നെ മുഖ്യമന്ത്രിമാരോട് പറഞ്ഞത്. എല്ലാ സംസ്ഥാനങ്ങളിലെയും നിലവിലെ സാഹചര്യങ്ങളും മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ അദ്ദേഹം വിലയിരുത്തി.