അടച്ചിടൽ ഏക പ്രതിരോധ മാർഗമെന്ന് വിദഗ്ധർ

ന്യൂഡെൽഹി: കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനം തടയാൻ അടച്ചിടൽ ഏകമാർഗമെന്ന് വിദഗ്ധാഭിപ്രായം.
കൊറോണ വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലാണ് നാം ഇപ്പോഴുള്ളത്. ഈ ഘട്ടത്തിൽ സാമൂഹിക അകലം പാലിക്കൽ ഏറെ ഗുണകരമാണ്. മൂന്നാം ഘട്ടത്തിൽ അടച്ചിടൽ നടത്തേണ്ടി വരുമെന്ന് ഐ.സി.എം.ആർ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി ഡയറക്ടർ അനുരാഗ് അഗർവാൾ പറഞ്ഞു.
സാമൂഹിക അകലം പാലിക്കുന്നത് കൊറോണ വൈറസ് വ്യാപനത്തിന്റെ തോത് കുറയ്ക്കാനും ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾക്കു മേലുള്ള സമ്മർദം കുറയ്ക്കാനും സഹായിക്കും. ഭാവിക്കു വേണ്ടിയുള്ള നല്ല നടപടിയാണ് ജനത കർഫ്യൂ. നിലവിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം, സർക്കാർ ശരിയായ വിധത്തിലാണ് പ്രവർത്തിക്കുന്നതെന്ന് അനുരാഗ് അഗർവാൾ പറഞ്ഞു.
രാജ്യത്തെ 84000 പേരിൽ ഒരാൾക്ക് മാത്രമാണ് നിലവിലെ സൗകര്യങ്ങൾ അനുസരിച്ച് ഐസൊലേഷൻ ബെഡ് സൗകര്യം നൽകാൻ സാധിക്കുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തിയ വിവരശേഖരണത്തിലാണ് ഇത് വ്യക്തമായതെന്ന് ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.
11,600 ഇന്ത്യക്കാർക്കായി ഉള്ളത് ഒരു ഡോക്ടറാണ്. ഒരു ആശുപത്രിക്കിടക്കയാണ് 1826 ഇന്ത്യക്കാർക്കായി ഉള്ളത്. മാർച്ച് 17 വരെയുള്ള കണക്കാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയ വിവരശേഖരണത്തിന്റെ വെളിച്ചത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനത കർഫ്യൂവിനും സാമൂഹിക അകലം പാലിക്കലിനും ആഹ്വാനം ചെയ്തതും.ഇതിന്റെ തുടർച്ചയാണ് പ ജില്ലകൾ അടച്ചിടാനുള്ള നിർദ്ദേമെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധർ പറയുന്നു.