കൊറോണ ബാധിച്ചു; ഇന്ത്യയ്ക്ക് നഷ്ടമായത് 2500 കോടി

ന്യൂഡെൽഹി: ചൈനീസ് സമ്പദ് വ്യവസ്ഥയെ തകർത്ത കൊറോണ വൈറസ് ബാധ ഇന്ത്യയ്ക്ക് 2500 കോടി രൂപയുടെ നഷ്ടമുണ്ടാക്കി. വൈറസ് ബാധ പ്രതികൂലമായി ബാധിച്ച 15 രാജ്യങ്ങളിൽ ഇന്ത്യയുമുണ്ടെന്ന് യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്മെന്റിന്റെ റിപ്പോർട്ടിൽ പറയുന്നു.
34.80 കോടി ഡോളറിന്റെ (ഉദ്ദേശം 2500 കോടി രൂപ) നഷ്ടമാണ് ഇതിലൂടെ ഇന്ത്യയ്ക്ക് വന്നതെന്ന് യുഎൻ പറയുന്നു.
1,560 കോടി ഡോളറിന്റെ നഷ്ടമാണ് യൂറോപ്യൻ യൂണിയന് സംഭവിച്ചത്.
അമേരിക്ക (580 കോടി ഡോളർ), ജപ്പാൻ (520 കോടി ഡോളർ), ദക്ഷിണ കൊറിയ (380 കോടി ഡോളർ), തയ് വാൻ (260 കോടി ഡോളർ), വിയറ്റ്നാം (230 കോടി ഡോളർ) എന്നീ രാജ്യങ്ങൾക്കും ഭീമമായ നഷ്ടം സംഭവിച്ചു.
കൊറോണ കാരണം ചൈന ഉത്പാദനം വെട്ടിക്കുറച്ചത് അന്താരാഷ്ട്ര വ്യാപാരത്തെയും ബാധിക്കും. 5,000 കോടി ഡോളറിന്റെ കുറവ് വ്യാപാരത്തിൽ വരുമെന്നും യു.എൻ. റിപ്പോർട്ടിലുണ്ട്.
പ്രിസിഷൻ ഇൻസ്ട്രുമെന്റ്സ്, മെഷിനറി, വാഹനം, ആശയവിനിമയ ഉപകരണങ്ങൾ എന്നീ മേഖലകളെയാണ് കൊറോണ കൂടുതൽ ബാധിച്ചത്. ചൈന കഴിഞ്ഞാൽ യൂറോപ്യൻ യൂണിയൻ സമ്പദ് വ്യവസ്ഥയ്ക്കാണ് കൊറോണ ഏറ്റവും കൂടുതൽ ആഘാതമായത്. ചൈന ഇതിൽ നിന്ന് കരകയറാൻ ആറു മാസമെങ്കിലും എടുക്കുമെന്നാണ് സൂചന.