ചെന്നൈ: ഇന്ത്യൻ-2ചിത്രത്തിന്റെ സെറ്റിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം ധനസഹായമായി നൽകുമെന്ന് കമൽഹാസൻ. ഇത് മാത്രമാണ് തനിക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്നത്. തങ്ങൾക്ക് നഷ്ടപെട്ടതിന് പരിഹാരമല്ല ഇതെന്നും കമൽ പറഞ്ഞു.
ചെന്നൈ പൂനമല്ലിയിലെ ഇവിപി ഫിലിം സിറ്റിയിൽ ബുധനാഴ്ച വൈകിട്ട് സെറ്റിലുണ്ടായ അപകടത്തിൽ ഒരു അസിസ്റ്റന്റ് ഡയറക്ടറും രണ്ടു ലൈറ്റ് ബോയികളുമാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷങ്കർ സംവിധാനം ചെയ്യുന്ന കമൽ ചിത്രമാണ് ഇന്ത്യൻ-2. ചിത്രീകരണത്തിനായി കൊണ്ടുവന്ന കൂറ്റൻ ക്രെയിൻ മറിഞ്ഞാണ് അപകടമുണ്ടായത്.
സിനിമ സെറ്റിലെ അപകടം ഈ മേഖലയിൽ ജോലി ചെയ്യുന്നവരുടെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക സൃഷ്ടിക്കുന്നുവെന്ന് കമൽ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. കോടികൾ ചെലവിട്ട് സിനിമ നിർമിക്കുന്പോഴും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സുരക്ഷ ഒരുക്കാൻ സാധിക്കാത്തതിൽ താൻ ലജ്ജിക്കുന്നുവെന്നും കമൽ പറഞ്ഞു.