പൗരത്വ ഭേദഗതി:മധ്യപ്രദേശ് ബി ജെ പിയിൽ കൂട്ട രാജി

ഭോപ്പാല്‍: പൗരത്വ നിയമ ഭേദഗതിയിലും ദേശീയ പൗരത്വ രജിസ്റ്ററിലും പ്രതിഷേധിച്ച് മധ്യപ്രദേശ് ബിജെപിയില്‍ കൂട്ടരാജി.

ബിജെപി ന്യൂനപക്ഷ സെല്‍ അംഗങ്ങള്‍ ഉള്‍പ്പെടെ 76 മുസ്ലീം അംഗങ്ങളാണ് പാര്‍ട്ടി വിട്ടത്. സമുദായ അംഗങ്ങളെ കൊണ്ട് ബിജെപിക്ക് വോട്ട് ചെയ്യിക്കുക ബുദ്ധിമുട്ടാണെന്ന് വ്യക്തമായി അറിയാമെന്ന് രാജിക്ക് ശേഷം രജിക് ഖുറേഷി പ്രതികരിച്ചു.

ബിജെപി വീണ്ടും തര്‍ക്കവിഷയങ്ങളില്‍ ഇത്തരം നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ സമുദായത്തിലുള്ളവരെ അനുനയിപ്പിക്കുക എന്നത് കൂടുതല്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപിയില്‍ സജീവമായി പ്രവര്‍ത്തിച്ച ഇവർ ഇന്‍ഡോറില്‍ വാര്‍ത്താ സമ്മേളനം വിളിച്ചാണ് കൂട്ടരാജി പ്രഖ്യാപിച്ചത്.
നേരത്തെ, മധ്യപ്രദേശിലെ ബിജെപി ന്യൂനപക്ഷ സെല്ലിലെ സംഘടനാ ചുമതലയുള്ള ചിലരും രാജിവെച്ചിരുന്നു.

പുതിയ പൗരത്വ നിയമത്തില്‍ മുസ്ലീങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാക്കളോട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്ന് രജിക് പറഞ്ഞു.അയോധ്യ കേസിലും മുത്തലാഖ് വിഷയത്തിലും തങ്ങള്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നില്ല.
പക്ഷേ, ഏകീകൃത സിവില്‍ കോഡ് അടക്കം ഇത്തരം കൂടുതല്‍ വിഷയങ്ങള്‍ വീണ്ടും വരുമ്പോള്‍ ഒപ്പം നില്‍ക്കാനാകില്ല.തങ്ങളുടെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരം കിട്ടുമോയെന്നും അദ്ദേഹം ചോദിച്ചു.
രാജിവെച്ച അംഗങ്ങള്‍ കാര്യമായ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചിട്ടില്ലെന്നായിരുന്നു ബിജെപി ന്യൂനപക്ഷ സെല്ലിന്റെ വിശദീകരണം.