പൗരത്വ നിയമേദഗതി: രാജ്യത്ത് അക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ നിരപരാധികളല്ലെന്ന് രാം മാധവ്

ബെംഗളൂരു: രാജ്യത്ത് പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള പ്രതികരണവുമായി ബിജെുപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. പ്രതിഷേധത്തിനിടെ രാജ്യവ്യാപകമായുണ്ടായ അക്രമ സംഭവങ്ങളില്‍ അത്ര നിരപരാധികളായവരൊന്നും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് രാം മാധവിന്റെ പ്രസ്താവന.

‘പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച പ്രതിഷേധമാണ് അക്രമത്തിലേക്ക് നയിച്ചത്. അത്ര നിരപരാധികളായവര്‍ക്കൊന്നും ജീവന്‍ നഷ്ടമായിട്ടില്ല” പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്ബോഴായിരുന്നു അദ്ദഹത്തിന്റെ പ്രതികരണം.

“ആരെയും ഒഴിവാക്കാനുള്ളതല്ല, പാകിസ്താനിലും അഫ്ഗാനിസ്താനിലും ബംഗ്ലാദേശിലും മത പീഡനത്തിനിരയായവര്‍ക്ക് പൗരത്വം നല്‍കുന്നതാണ” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. മുസ്ലിങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിന് ബിജെപി എതിരല്ല. പാകിസ്താനില്‍ നിന്നുള്ള ഗായകന്‍ അദ്ന്‍ സാമിക്ക് ഇന്ത്യ പൗരത്വം നല്‍കാതിരുന്നിട്ടില്ലെന്നും രാം മാധവ് പറയുന്നു. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ രാജ്യത്ത് 25 പേരാണ് പോലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ടത്. ഏറ്റവും അധികം പേര്‍ കൊല്ലപ്പെട്ടത് ഉത്തര്‍പ്രദേശിലായിരുന്നു. പൗരത്വ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചതിന് പിന്നാലെയാണ് രാജ്യത്ത് വന്‍ തോതിലുള്ള പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്.

പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്ന നേതാക്കളെ വിമര്‍ശിച്ച രാം മാധവ് നേതാക്കളുടെ നിലപാടിനെ വാട്ടര്‍ പ്രൂഫ് വാച്ചിനോട് ഉപ‌മിക്കുകയും ചെയ്തിരുന്നു. രാജ്യത്ത് ആദ്യമായാണ് പൗരത്വം നല്‍കുന്നതിന് സര്‍ക്കാര്‍ മതം മാനദണ്ഡമായി സ്വീകരിക്കുന്നതെന്നാണ് നിയമഭേദഗതിക്കെതിരെ ഉയര്‍ന്ന പ്രധാന വിമര്‍ശനം. എന്നാല്‍ മുസ്ലിം അധീന രാഷ്ട്രങ്ങളില്‍ നിന്ന് മത പീഡനത്തിന്റെ ഇരകളായി ഇന്ത്യയിലെത്തിയ മുസ്ലിം ഇതര കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതിനാണ് നിയമഭേദഗതി കൊണ്ടുവന്നിട്ടുള്ളതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. എന്നാല്‍ മുസ്ലിങ്ങളെ മാറ്റിനിര്‍ത്തി മുസ്ലിം ഇതര വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ സെക്കുലര്‍ ചട്ടക്കൂടുകളെ തകര്‍ക്കുന്നതാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.