മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തില്‍ രാഷ്ട്രീയ ചതിയെന്ന് കോണ്‍ഗ്രസ്

മുംബയ്: മഹാരാഷ്ട്രയില്‍ ബി.ജെ.പി-എന്‍.സി.പി സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചതിന് തൊട്ടുപിന്നാലെ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്. മഹാരാഷ്ട്രയില്‍ നടന്നത് രാഷ്ട്രീയ ചതിയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രതികരിച്ചു.ബി.ജെപിയെ മാറ്റി നിര്‍ത്തി ഭരണമുണ്ടാക്കാനാണ് കോണ്‍ഗ്രസ് എല്ലാ വിട്ടുവീഴ്ചകളും ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ കര്‍ഷകരുടെ പ്രശ്നങ്ങളെക്കുറിച്ചാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതെന്നായിരുന്നു പവാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ മനസിലാക്കാന്‍ സാധിക്കുന്നത് എല്ലാം മുന്‍കൂട്ടിയുള്ള നാടകമായിരുന്നെന്നാണ്.അതേസമയം ശരത് പവാര്‍ അറിഞ്ഞുകൊണ്ടാണോ രാഷ്ട്രീയ മാറ്റമെന്ന് വ്യക്തമല്ല’- കെ.സി വേണുഗോപാല്‍ പറഞ്ഞു.

കഴിഞ്ഞദിവസംവരെ കോണ്‍ഗ്രസ്-എന്‍.സി.പി-ശിവസേന സഖയ സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ നിലവില്‍ വരും എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് മഹാരാഷ്ട്ര രാഷ്ട്രീയം മലക്കം മറിയുകയായിരുന്നു. അല്‍പസമയം മുമ്ബാണ് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്‍.സി.പിയുടെ ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാറിന്റെ മരുമകന്‍ അജിത് പവാറാണ് ഉപമുഖ്യമന്ത്രി.