ബി.എസ്.എന്‍.എല്‍-എം.ടി.എന്‍.എല്‍ ലയനം- കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍

ന്യൂഡല്‍ഹി: ബി.എസ്.എന്‍.എല്‍-എം.ടി.എന്‍.എല്‍ ലയനത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലയനവും ദുര്‍ഭരണവും പ്രതിസന്ധിയും പങ്കാളിത്ത മുതലാളിത്വവുമാണ് കേന്ദ്രസര്‍ക്കാരിന്റെ കൈമുതലെന്നും രാഹുല്‍ പറഞ്ഞു.

‘സ്റ്റെപ് 1: ലയനം
സ്റ്റെപ് 2 :ദുര്‍ഭരണം
സ്റ്റെപ് 3 : പ്രതിസന്ധി
സ്റ്റെപ് 4: പങ്കാളിത്ത മുതലാളിമാരുമായി കുറഞ്ഞ നിരക്കിലുള്ള കച്ചവടം- രാഹുല്‍ ട്വീറ്റ് ചെയ്തു.

നിരവധിപേരാണ് രാഹുലിന്റെ ട്വീറ്റിന് പ്രതികരണവുമായെത്തിയത്.

നഷ്ടത്തിലാണെന്ന വാദമുന്നയിച്ചാണ് കേന്ദ്രം പൊതുമേഖലാ ടെലികോം കമ്ബനികളായ എം.ടി.എന്‍.എലും ബി.എസ്.എന്‍.എലും ലയിപ്പിക്കാന്‍ തീരുമാനിച്ചത്.  കേന്ദ്ര മന്ത്രിസഭാ യോഗം ഇതിന് തത്വത്തില്‍ അംഗീകാരം നല്‍കിയതായി ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിക്കുകയായിരുന്നു.

കടപ്പത്രം ഇറക്കുകയും ആസ്തികള്‍ വില്‍ക്കുകയും ചെയ്ത് ലാഭമുണ്ടാക്കാനാണ് നീക്കം. അതോടൊപ്പം ജീവനക്കാര്‍ക്കായി സ്വയം വിരമിക്കല്‍ പദ്ധതിയും നടപ്പാക്കും. ചെലവ് ചുരുക്കലിന്റെ ഭാഗമായിട്ടാണ് ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി ഏര്‍പ്പെടുത്തുന്നത്.കടപ്പത്രത്തിലൂടെ 15000 കോടിയും ആസ്തി വില്‍പനയിലൂടെ 38,000 കോടിയും നാല് വര്‍ഷം കൊണ്ട് സമാഹരിക്കാനാണ് ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു.

ലയനം പൂര്‍ണ്ണമായതിന് ശേഷം ബി.എസ്.എന്‍.എല്ലിന്റെ അനുബന്ധ സ്ഥാപനമായാണ് എം.ടി.എന്‍.എല്‍ പ്രവര്‍ത്തിക്കുക.