മനുഷ്യന് കുടിക്കാന്‍ വെള്ളമില്ല; 10,000 ഒട്ടകങ്ങളെ കൂട്ടക്കൊല ചെയ്യാന്‍ ഓസീസ്

ഓസ്‌ട്രേലിയ: പടര്‍ന്നുപിടിക്കുന്ന കാട്ടുതീയില്‍ മനുഷ്യര്‍ മരിക്കുന്നതിന്റെ എത്രയോ ഇരട്ടി മൃഗങ്ങളാണ് വെന്തുമരിക്കുന്നത്. ഇതിനിടെ കനത്ത വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ മറ്റൊരു ഞെട്ടിക്കുന്ന തീരുമാനം കൂടി ഓസ്‌ട്രേലിയ കൈക്കൊളളുകയാണ്. 

വരള്‍ച്ച പടര്‍ന്നുപിടിച്ച ഭൂഖണ്ഡത്തില്‍ വെള്ളം അമിതമായി കുടിക്കുന്ന ഒട്ടകങ്ങളെ കൂട്ടക്കൊല ചെയ്യാനാണ് ഓസ്‌ട്രേലിയ തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ആയിരത്തോളം ഒട്ടകങ്ങളെയാണ് ഹെലികോപ്ടറില്‍ നിന്നും വെടിവെച്ച്‌ വീഴ്ത്തുക.  താപനില കുതിച്ചുയരുകയും, കാട്ടുതീ പടരുകയും ചെയ്തതോടെ പതിനായിരം മൃഗങ്ങളാണ് വെള്ളം തേടി അലയാന്‍ തുടങ്ങിയത്. ഇതുമൂലം പ്രാദേശിക സമൂഹങ്ങള്‍ക്ക് തലവേദന തുടങ്ങിയതോടെയാണ് കടുത്ത തീരുമാനത്തിലേക്ക് അധികൃതര്‍ നീങ്ങിയത്. 

സൗത്ത് ഓസ്‌ട്രേലിയയിലെ ആദിവാസി വിഭാഗങ്ങളുടെ നേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചതോടെയാണ് പ്രൊഫഷണല്‍ ഷൂട്ടര്‍മാരെ ഇതിനായി നിയോഗിച്ചത്. പടരുന്ന കാട്ടുതീയില്‍ ഇതിനകം 26 പേരാണ് കൊല്ലപ്പെട്ടത്. രണ്ട് ലക്ഷം വീടുകളും നശിച്ചു. 10 ലക്ഷത്തോളം വന്യമൃഗങ്ങളും ഈ വര്‍ഷം ആഗസ്റ്റ് മുതല്‍ ചത്തുവീണതായാണ് വിദഗ്ധര്‍ ആശങ്കപ്പെടുന്നത്. 

ഒട്ടകങ്ങള്‍ ജലാശയങ്ങള്‍ മുതല്‍ ടാങ്കുകളും, പൈപ്പും പോലുള്ള സംവിധാനങ്ങള്‍ വരെ തേടിയെത്തുന്ന അവസ്ഥയാണെന്ന് സൗത്ത് ഓസ്‌ട്രേലിയന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ എന്‍വയോണ്‍മെന്റ് & വാട്ടര്‍ അറിയിച്ചു. മൂന്ന് മൈല്‍ അകലെന്ന് നിന്ന് പോലും ഒട്ടകങ്ങള്‍ക്ക് വെള്ളത്തിന്റെ ഗന്ധം പിടിക്കാന്‍ സാധിക്കും. ചില ഒട്ടകങ്ങള്‍ ജലാശയത്തില്‍ ചത്തുവീഴുക കൂടി ചെയ്യുന്നതോടെ വെള്ളം കുടിക്കാന്‍ കഴിയാത്ത അവസ്ഥയുമാകും.