ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി വാക്സിൻ പരീക്ഷണത്തിന് ഇന്ത്യയിൽ നൽകിയ അപേക്ഷ പിൻവലിച്ചു

ന്യൂഡെല്‍ഹി: പ്രമുഖ അമേരിക്കന്‍ മരുന്ന് കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഇന്ത്യയില്‍ തങ്ങളുടെ കൊറോണ വാക്സിന് വേഗത്തില്‍ അനുമതി ലഭിക്കുന്നതിന് നല്‍കിയ അപേക്ഷ പിന്‍വലിച്ചു. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് നിയമപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തുന്നതിനിടെയാണ് കമ്പനിയുടെ പിന്മാറ്റം. കമ്പനി അപേക്ഷ പിന്‍വലിക്കാനുള്ള കാരണം വ്യക്തമല്ല.

ഇന്ത്യയില്‍ വാക്സിന്റെ പരീക്ഷണത്തിന് അനുമതി തേടിയതായി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഏപ്രിലിലാണ് അറിയിച്ചത്. ഈ സമയത്താണ് രക്തം കട്ടപിടിക്കുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് അമേരിക്കയില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന്‍ പരീക്ഷണം താൽക്കാലികമായി നിര്‍ത്തിവെച്ചത്.

നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മരുന്ന് കമ്പനികളായ ഫൈസര്‍, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നി കമ്പനികളുമായി ചര്‍ച്ച തുടരുകയാണ് എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. അതിനിടെയാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ പിന്മാറ്റം. ഇതുവരെ അമേരിക്കയില്‍ സമ്പൂര്‍ണ അനുമതിക്ക് യുഎസ്‌എഫ്ഡിഎയെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ സമീപിച്ചിട്ടില്ല. ഫൈസര്‍, മോഡേണ എന്നി കമ്പനികളുടെ വാക്സിന് ഇതിനോടകം തന്നെ അംഗീകാരം ലഭിച്ചിട്ടുണ്ട്.