രണ്ടാം കൊറോണ തരംഗത്തിന്റെ പിടിയിൽ; ഇന്ത്യയിൽ ഏപ്രില്‍ പകുതിയോടെ കേസുകള്‍ പാരമ്യത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡെൽഹി: ഇന്ത്യയിൽ ഏപ്രില്‍ പകുതിയോടെ കൊറോണ കേസുകള്‍ പാരമ്യത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഗണിതശാസ്ത്ര മോഡലിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധരാണ് മുന്നറിയിപ്പ് നല്‍കിയത്. മെയ് മാസം അവസാനത്തോടെ കേസുകള്‍ കുത്തനെ താഴുമെന്നും റിപ്പോര്‍ട്ട് കണക്കുകൂട്ടുന്നു.‍ നിലവിൽ രാജ്യം രണ്ടാം കൊറോണ തരംഗത്തിന്റെ പിടിയിലാണ്.

ഇന്നലെ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് രേഖപ്പെടുത്തിയത്. ഇന്നലെ 80,000ലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏപ്രില്‍ 15നും 20നും ഇടയില്‍ കൊറോണ കേസുകള്‍ പാരമ്യത്തില്‍ എത്തുമെന്ന് കാന്‍പൂര്‍ ഐഐടി വിദഗ്ധന്‍ മനീന്ദ്ര അഗര്‍വാള്‍ മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് അതിവേഗത്തില്‍ കൊറോണ വ്യാപനം കുറയും. മെയ് മാസം അവസാനത്തോടെ കേസുകള്‍ കുത്തനെ കുറയുമെന്നും മനീന്ദ്ര അഗര്‍വാള്‍ പറയുന്നു.

എന്നാല്‍ നിരക്ക് എത്രയെന്ന് പ്രവചിക്കാന്‍ സാധിക്കില്ല. നിലവില്‍ പ്രതിദിന കൊറോണ കേസുകള്‍ ഒരു ലക്ഷത്തിലേക്ക് നീങ്ങുകയാണ്. ഇത് കൂടിയും കുറഞ്ഞുമിരിക്കാം.