വിമാനാപകടത്തിൽ ക്രിക്കറ്റ് താരം യാസിർ ഷാ മരിച്ചതായി വാർത്ത; സുരക്ഷിതനായി വീട്ടിലുണ്ടെന്ന് താരം

ഇസ്‍ലാമബാദ്: പാക്കിസ്ഥാനിൽ കഴിഞ്ഞ ദിവസമുണ്ടായ വിമാന അപകടത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം യാസിർ ഷാ മരിച്ചതായി വ്യാജ പ്രചാരണം. സോഷ്യൽ മീഡിയയിൽ താരത്തിന് ആദരാഞ്ജലികളർപ്പിച്ച് നൂറു കണക്കിന് പേരാണ് പോസ്റ്റുകളിട്ടത്. വ്യാജ വാർത്ത വ്യാപകമായി പ്രചരിച്ചതോടെ താൻ മരിച്ചിട്ടില്ലെന്നും വീട്ടിൽ സുരക്ഷിതനായി ഇരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെബ്രുവരിയിൽ ബംഗ്ലദേശിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലാണ് യാസിർ ഷാ ഒടുവിൽ പാക്ക് ജഴ്സി അണിഞ്ഞത്. പാക്കിസ്ഥാൻ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ പാക്കിസ്ഥാൻ സൂപ്പർ ലീഗിലും കളിച്ചിട്ടുണ്ട്. ഓഗസ്റ്റിൽ നടക്കുമെന്നു കരുതുന്ന ഇംഗ്ലണ്ട് പര്യടനത്തിലും പാക്കിസ്ഥാൻ ടീമിനുവേണ്ടി ഷാ കളിച്ചേക്കും.

പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസിന്റെ യാത്രാ വിമാനം കറാച്ചിക്ക് സമീപം വെള്ളിയാഴ്ചയാണു തകർന്നുവീണത്. ജീവനക്കാരുൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 107 യാത്രക്കാരും മരിച്ചു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് താരം യാസിർ ഷാ വിമാനത്തിലുണ്ടായതായും അദ്ദേഹം മരണപ്പെട്ടതായും സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്.

കറാച്ചിയിലേക്കു വരികയായിരുന്ന പിഐഎ യാത്രാ വിമാനത്തിൽ താൻ ഇല്ലായിരുന്നെന്നും വീട്ടിൽ സുരക്ഷിതനായി കഴിയുകയാണെന്നും താരം ട്വിറ്ററിൽ പ്രതികരിച്ചു. ദൈവത്തിന് നന്ദി, ഞാൻ സുരക്ഷിതനായി വീട്ടിലുണ്ട്. വിമാന അപകടത്തിൽ ജീവൻ പൊലിഞ്ഞവർക്കു വേണ്ടി പ്രാർഥിക്കാം, ദൈവം അവരെ അനുഗ്രഹിക്കട്ടെയെന്ന് അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി.