ചൈനീസ് വിമാന ദുരന്തം; 36,000 ഭാഗങ്ങള്‍ കണ്ടെത്തി

ബെയ്ജിങ്: 132 യാത്രക്കാരുമായി തകര്‍ന്നുവീണ ചൈനീസ് വിമാനത്തിന്റെ കൂടുതല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ചൈന ഈസ്റ്റേണ്‍ എയര്‍ലെന്‍സിന്റെ എംയു 5735 വിമാനമാണ് തകര്‍ന്ന് വീണത്. ഛിന്നഭിന്നമായ വിമാനത്തിന്റെ 36,000 ത്തിലധികം ഭാഗങ്ങള്‍ കണ്ടെത്തി.

ബ്ലാക്ക് ബോക്‌സ് പരിശോധിച്ചാല്‍ മാത്രമെ അപകട കാരണം കണ്ടെത്താന്‍ സാധിക്കൂ. കൂടുതല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനും ശ്രമം തുടരുന്നതായി സിവില്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ സുരക്ഷാ മേധാവി സു താവോ പറഞ്ഞു. രണ്ട് ബ്ലാക്ക് ബോക്‌സുകള്‍ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.

15,000 പേരാണ് തെരച്ചില്‍ ദൗത്യം നടത്തുന്നത്. 28 വര്‍ഷത്തിനിടെ ചൈനയിലുണ്ടാകുന്ന ഏറ്റവും വലിയ വിമാനദുരന്തമാണിത്. കുന്മിങില്‍ നിന്ന് ഗുവാങ്‌സിയിലേക്ക് പോയ വിമാനമാണ് കഴിഞ്ഞ ആഴ്ച തകര്‍ന്നത്. തെക്കുപടിഞ്ഞാറന്‍ പ്രദേശമായ ഗുവാങ്‌സിയിലാണ് വിമാനം വീണത്.