സൽമാൻ റുഷ്ദിയുടെ ആരോഗ്യ നിലയിൽ പുരോഗതി

ന്യൂയോർക്ക്: പൊതുചടങ്ങിൽ പങ്കെടുക്കവെ കത്തിക്കുത്തേറ്റ പ്രമുഖ സാഹിത്യകാരനായ സൽമാൻ റുഷ്ദിയുടെ (75) ആരോഗ്യ നിലയിൽ പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്ററിൽനിന്നു മാറ്റിയതായും ഡോക്ടർമാരോടു സംസാരിച്ചതായും റുഷ്ദിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു. തീവ്രപരിചരണ വിഭാഗത്തിൽ തുടരും. വെള്ളിയാഴ്ച ന്യൂയോർക്കിലെ ഷട്ടോക്വ ഇൻസ്റ്റിറ്റിയൂഷനിൽ പ്രസംഗിക്കാനെത്തിയ റുഷ്ദിയെ ന്യൂജഴ്‌സി സ്വദേശിയായ ഹാദി മതാർ(24) കുത്തിവീഴ്‌ത്തുകയായിരുന്നു.

സൽമാൻ റുഷ്ദിയെ കുത്തിവീഴ്‌ത്തി മിനിറ്റുകൾക്കുള്ളിൽ ഇരുപത്തിനാലുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഹാദി മതാറിനെ വധശ്രമത്തിന് കേസെടുത്തതായി ചൗത്വാക്വ കൗണ്ടി പ്രോസിക്യൂട്ടർ പറഞ്ഞു. വളരെ നീണ്ടുനിൽക്കുന്ന നിയമനടപടിയുടെ ആദ്യഘട്ടം മാത്രമാണിതെന്ന് ഡിസ്ട്രിക്റ്റ് അറ്റോർണി ജേസൺ ഷ്മിത്ത് ഒരു പ്രസ്താവനയിൽ പറഞ്ഞു.

അറസ്റ്റിലായ യുവാവ് ഇറാൻ സൈന്യമായ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോറിന്റെ ആരാധകനാണെന്നു യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാളുടെ ഫേസ്‌ബുക് പേജ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം, എന്നാൽ, ഇറാനുമായി നേരിട്ടു ബന്ധമില്ലെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. ഇറാൻ റവല്യൂഷനറി ഗാർഡിനെ തീവ്രവാദി സംഘടനയായി പ്രഖ്യാപിക്കണമെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനാർത്ഥി ഋഷി സുനക് ആവശ്യപ്പെട്ടിരുന്നു.

മറ്റാറും ഐആർജിസിയും തമ്മിൽ നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും, കൊല്ലപ്പെട്ട കമാൻഡർ ഖാസിം സുലൈമാനിയുടെയും ഇറാൻ ഭരണകൂടത്തോട് അനുഭാവം പുലർത്തുന്ന ഇറാഖി ഭീകരുടെയും ചിത്രങ്ങൾ മറ്റാറിന്റെ സെൽ ഫോൺ മെസേജിങ് ആപ്പിൽ നിന്ന് ലോ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ കണ്ടെത്തിയതായി എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിൽ സേവനമനുഷ്ഠിച്ച മുതിർന്ന ഇറാനിയൻ സൈനിക ഉദ്യോഗസ്ഥനായിരുന്നു സുലൈമാനി.

റുഷ്ദിയെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധത്തെക്കുറിച്ച് പൊലീസ് ഒന്നും പറഞ്ഞിട്ടില്ല. ”ഞങ്ങൾ ഷെരീഫിന്റെ ഓഫീസായ എഫ്ബിഐയുമായി ചേർന്ന് പ്രവർത്തിക്കുന്നു, ഇതിന്റെ കാരണം എന്താണെന്നും ആക്രമണത്തിന്റെ ഉദ്ദേശ്യം എന്താണെന്നും ഞങ്ങൾ കണ്ടെത്തും,” ന്യൂയോർക്ക് സ്റ്റേറ്റ് പൊലീസിലെ മേജർ യൂജിൻ സ്റ്റാനിസെവ്‌സ്‌കി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.

വെള്ളിയാഴ്ച നടന്ന ആക്രമണം നടത്തിയ യുവാവിന് ഗ്രൗണ്ടിലേക്ക് പ്രവേശിക്കാനുള്ള പാസ് ഉണ്ടായിരുന്നുവെന്ന് ഷട്ടോക്വ ഇൻസ്റ്റിറ്റിയൂഷൻ പ്രസിഡന്റ് ഡോ.മൈക്കൽ ഇ ഹിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പരിപാടികളിൽ പങ്കെടുക്കാൻ അതിഥികൾക്ക് പാസ് വാങ്ങാമെന്ന് ഹിൽ പറഞ്ഞു.

അതേസമയം, അക്രമിയെ വാഴ്‌ത്തി ഇറാൻ മാധ്യമങ്ങൾ രംഗത്തു വന്നു. ധീരനും കർത്തവ്യബോധമുള്ള മനുഷ്യനാണ് ഹാദി മതാറെന്നു തീവ്ര യാഥാസ്ഥിതിക ഇറാനിയൻ പത്രമായ കെയ്ഹാൻ വാഴ്‌ത്തി. പരിഷ്‌കരണവാദ ജേർണലായ എറ്റെമാഡ് ഒഴികെ മറ്റ് ഇറാനിയൻ മാധ്യമങ്ങളും സമാനമായ നിലപാടാണ് സ്വീകരിച്ചത്.

‘സേറ്റാനിക് വേഴ്‌സസ്’ എന്ന റുഷ്ദിയുടെ നോവലിൽ മതനിന്ദ ആരോപിച്ച് അദ്ദേഹത്തെ വധിക്കാൻ 1989 ൽ ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖുമൈനി മതശാസന പുറപ്പെടുവിച്ചിരുന്നു. വധഭീഷണിയെത്തുടർന്ന് 10 വർഷത്തോളം ഒളിവിൽ കഴിഞ്ഞ റുഷ്ദി, സമീപവർഷങ്ങളിലാണു പൊതുജീവിതത്തിലേക്കു തിരിച്ചെത്തിയത്.