വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ബീച്ച് ഹൗസിന് മുകളിലൂടെ സ്വകാര്യ വിമാനം ശനിയാഴ്ച പറന്നതോടെ അദ്ദേഹത്തെ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റി. വ്യോമാതിർത്തി ലംഘിച്ച് വിമാനം എത്തിയതോടെയാണ് പ്രസിഡന്റിനെയും പ്രഥമ വനിതയെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
പ്രസിഡന്റും പ്രഥമ വനിതയും സുരക്ഷിതരാണ്, ആക്രമണം ഉണ്ടായിട്ടില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. വാഷിംഗ്ടണിൽ നിന്ന് 200 കിലോമീറ്റർ കിഴക്ക് ഡെലവെയറിലെ റെഹോബോത്ത് ബീച്ചിലാണ് സംഭവമുണ്ടായത്.
ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും പിന്നീട് അവരുടെ വസതിയിലേക്ക് മടങ്ങിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. വിമാനം തെറ്റായി സുരക്ഷിതമായ പ്രദേശത്തേക്ക് പ്രവേശിച്ചുവെന്നും ഉടൻ തന്നെ പുറത്തേക്ക് കടത്തിവിട്ടുവെന്നും അധികൃതർ അറിയിച്ചു.