അമേരിക്കയിൽ അക്രമികൾ നടത്തിയ വെടിവയ്പുകളിൽ രണ്ടു മരണം

വാഷിംഗ്ടൺ: അമേരിക്കയിൽ അക്രമികൾ നടത്തിയ വെടിവയ്പുകളിൽ രണ്ടു മരണം. യുഎസിലെ അയോവ, വിസ്കോൻസെൻ എന്നീ സംസ്ഥാനങ്ങളിലാണ് അക്രമം ഉണ്ടായത്. അയോവയിൽ രണ്ടു സ്ത്രീകളെ വെടിവച്ചുകൊന്ന അക്രമി പിന്നീടു സ്വയം ജീവനൊടുക്കി. വിസ്കോൻസെനിൽ രണ്ടു പേർക്കു പരുക്കേറ്റു. അക്രമി കടന്നുകളഞ്ഞു.

അയോവയിലെ അമേസിലുള്ള കോർണർസ്റ്റോൺ പള്ളിയിൽ ചടങ്ങു നടക്കുമ്പോൾ പാർക്കിങ് ഏരിയയിലായിരുന്നു വെടിവയ്പ്. കാരണം അറിവായിട്ടില്ല. മരിച്ചവരെ ആരെയും തിരിച്ചറിഞ്ഞിട്ടില്ല.

വിസ്കോൻസെനിലെ റാസിനിൽ പള്ളി സെമിത്തേരിയിൽ സംസ്കാരകർമം നടക്കുന്നതിനിടെയായിരുന്നു വെടിവയ്പ്. ആൾക്കൂട്ടത്തിനു നേരെയായിരുന്നു വെടിവയ്പുണ്ടായത്.

അടുത്തിടെ മൂന്നിടത്തു വെടിവയ്പുണ്ടായതിനെ അപലപിച്ചും കർശനമായ തോക്കു നിയന്ത്രണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നടത്തിയ പ്രസംഗത്തിനു പിന്നാലെയായിരുന്നു ഈ സംഭവങ്ങൾ.