കാഞ്ചന്‍ജംഗ പര്‍വ്വതം കീഴടക്കാനുള്ള ശ്രമത്തിനിടെ പ്രശസ്ത ഇന്ത്യന്‍ പര്‍വതാരോഹകന്‍ മരിച്ചു

ന്യൂഡെല്‍ഹി:  കാഞ്ചന്‍ജംഗ പര്‍വ്വതം കീഴടക്കാനുള്ള ശ്രമത്തിനിടെ, പ്രശസ്ത ഇന്ത്യന്‍ പര്‍വതാരോഹകന്‍ നേപ്പാളില്‍ മരിച്ചു. 52 വയസ്സുള്ള നാരായണന്‍ അയ്യരാണ് മരിച്ചത്. ലോകത്തെ ഏറ്റവും ഉയരമുള്ള മൂന്നാമത്തെ പര്‍വ്വതമാണ് കാഞ്ചന്‍ജംഗ. ഈ വര്‍ഷത്തെ ഹിമാലയന്‍ വസന്തകാലത്തെ മലക്കയറ്റ സീസണിലെ മൂന്നാമത്തെ മരണമാണിത്. കാഞ്ചന്‍ജംഗയുടെ മുകളില്‍ എത്താന്‍ ഏതാനും ദൂരം മാത്രമുള്ളപ്പോഴാണ് മരണം സംഭവിച്ചത്. 8200 മീറ്റര്‍ ഉയരത്തില്‍ വച്ചായിരുന്നു മരണം. മുകളില്‍ എത്താന്‍ കുറച്ച് ദൂരം മാത്രം ബാക്കിനില്‍ക്കേ, നാരായണന്‍ അയ്യര്‍ ക്ഷീണിതനായിരുന്നുവെന്ന് പര്യവേക്ഷണത്തിന്റെ സംഘാടകര്‍ പറയുന്നു. മറ്റു പര്‍വതാരോഹകരെ അപേക്ഷിച്ച് നാരായണന്‍ അയ്യര്‍ക്ക് വേഗത കുറവായിരുന്നു. അതിനാല്‍ രണ്ടുപേരെ അദ്ദേഹത്തിന്റെ സഹായത്തിനായി കൂടെ അയച്ചിരുന്നു. ഇടയ്ക്ക് വച്ച് മുന്നോട്ടു പോകാന്‍ കഴിയാതെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നുവെന്നും സംഘാടകര്‍ പറയുന്നു.അയ്യരുടെ കുടുംബത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചുവരുന്നതായും സംഘാടകര്‍ അറിയിച്ചു. ഈ വര്‍ഷം പര്‍വതാരോഹണത്തിനിടെ മരിക്കുന്ന മൂന്നാമത്തെ സഞ്ചാരിയാണ് അയ്യര്‍. കഴിഞ്ഞമാസം ഗ്രീക്ക് പര്‍വതാരോഹകനാണ് മരിച്ചത്.