പാകിസ്താനിൽ വാഹനങ്ങൾക്കു മേൽ മഞ്ഞുവീഴ്ച; 21 പേർ മരിച്ചു

ഇസ്ലാമാബാദ്: പർവതനഗരമായ മുറേയിൽ വാഹനങ്ങൾക്കു മുകളിൽ ശക്തമായി മഞ്ഞുപതിച്ചുണ്ടായ അപകടത്തിൽ 21 പേർ മരിച്ചു. അഞ്ചുപേർ കാറിനുള്ളിൽ തണുത്തുറഞ്ഞാണ് മരിച്ചത്. ആയിരക്കണക്കിന് വാഹനങ്ങളും ആളുകളും മഞ്ഞുകൂമ്പാരത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ഒട്ടേറെ റിസോർട്ടുകൾ പ്രവർത്തിക്കുന്ന പാകിസ്താനിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് മുറേ. അസാധാരണമായ മഞ്ഞുവീഴ്ചയാണ് സഞ്ചാരികളെ കൂട്ടത്തോടെ ഇവിടേക്ക് ആകർഷിച്ചത്. മഞ്ഞുവീഴ്ച കാണാൻ അടുത്തദിവസങ്ങളിലായി ഒട്ടേറെപ്പേർ എത്തിയത് നഗരത്തിലും തൊട്ടടുത്ത നഗരത്തിലും വലിയ ഗതാഗതക്കുരുക്കിനു കാരണമായിയിരുന്നു.

അതേസമയം, മുറേ ദുരന്തമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരിൽ പോലീസുദ്യോഗസ്ഥനും ഭാര്യയും ആറുമക്കളും പെടും. സഞ്ചാരികൾക്കുപുറമേ, കുടിവെള്ളവും പാചകവാതകവും കിട്ടാതെ മഞ്ഞുവീഴ്ചയിൽ പ്രദേശവാസികളും ബുദ്ധിമുട്ടുകയാണ്.