കൊറോണ വാക്സിനേഷനും പരിശോധനയും വേഗത്തിലാക്കണം; ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കണം; എട്ട് സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂഡെൽഹി: കൊറോണ വാക്സിനേഷനും പരിശോധനയും വേഗത്തിലാക്കാനും ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കാനും രാജ്യത്തെ എട്ട് സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ഡെൽഹി, ഹരിയാണ, തമിഴ്നാട്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്രാ, ഗുജറാത്ത്, കർണാടക, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ ഈ നിർദ്ദേശം നൽകിയതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടുചെയ്തു.

രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണത്തിൽ 24 മണിക്കൂറിനിടെ വൻ വർധന രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണിത്. 13,154 പുതിയ കേസുകളാണ് രാജ്യത്ത് വ്യാഴാഴ്ച റിപ്പോർട്ടു ചെയ്യപ്പെട്ടത്. ഒമിക്രോൺ രോഗികളുടെ എണ്ണവും വ്യാഴാഴ്ച 961 ആയി വർധിച്ചിരുന്നു. ഡെൽഹിയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ (263) റിപ്പോർട്ടുചെയ്യപ്പെട്ടത്. മഹാരാഷ്ട്രയിൽ 252, ഗുജറാത്തിൽ 97, രാജസ്ഥാനിൽ 69, കേരളത്തിൽ 65, തെലങ്കാനയിൽ 62, എന്നിങ്ങനെയാണ് മറ്റുസംസ്ഥാനങ്ങളിൽ സ്ഥിരീകരിക്കപ്പെട്ട കേസുകൾ.

ഡെൽഹിക്ക് പുറമെ മുംബൈ, ഗുർഗാവ്, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, അഹമ്മദാബാദ് നഗരങ്ങളിലും കൊറോണ കേസുകളിൽ വർധന രേഖപ്പെടുത്തിയതായി എൻഡിടിവി റിപ്പോർട്ടുചെയ്തു. മുംബൈയിൽ ബുധനാഴ്ച 2510 പുതിയ കൊറോണ കേസുകളാണ് റിപ്പോർട്ടു ചെയ്യപ്പെട്ടത്. തൊട്ടുമുമ്പത്തെ ദിവസത്തെ അപേക്ഷിച്ച് 82 ശതമാനം വർധനയാണിത്. ഇതേത്തുടർന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കൊറോണ ടാസ്ക് ഫോഴ്സിന്റെ യോഗം വിളിച്ചുചേർത്തു.

മുംബൈയിൽ ഇന്നു മുതൽ ജനുവരി ഏഴുവരെ 144 പ്രഖ്യാപിച്ചു. പുതുവത്സര ആഘോഷങ്ങൾക്ക് മുംബൈ പോലീസ് വിലക്കേർപ്പെടുത്തി. റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ബാറുകൾ, പബ്ബുകൾ, റിസോർട്ടുകൾ, ക്ലബ്ബുകൾ എന്നിവിടങ്ങളിലൊന്നും പുതുവത്സര ആഘോഷമോ പാർട്ടിയോ നടത്താൻ അനുവദിക്കില്ല.

അതിനിടെ ഡെൽഹിയിൽ ഒമിക്രോണിന്റെ സാമൂഹിക വ്യാപനം തുടങ്ങിയെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞിരുന്നു. യാതൊരുവിധ യാത്രയും നടത്താത്തവർക്കും രോഗം ബാധിക്കുന്നത് സാമൂഹിക വ്യാപനത്തിന്റെ ലക്ഷണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഒമിക്രോൺ സ്ഥിരീകരിച്ച് ഡെൽഹിയിലെ ആശുപത്രികളിൽ കഴിയുന്ന രാജ്യാന്തര യാത്രക്കാരടക്കം 200 പേരിൽ 115 പേർക്കും രോഗലക്ഷണങ്ങൾ ഇല്ലെന്നും മുൻകരുതലിന്റെ ഭാഗമായാണ് ഇവരെ ആശുപത്രികളിൽ പാർപ്പിച്ചിരിക്കുന്നതെന്നും സത്യേന്ദ്ര ജെയിൻ വ്യക്തമാക്കിയിരുന്നു.