ഒമിക്രോണ്‍; ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു

മസ്ക്കറ്റ്: കൊറോണ വീണ്ടും വ്യാപിക്കുന്നതിന്റെയും ഒമിക്രോണ്‍ വകഭേദം പടരുന്നതിന്റെയും പശ്ചാത്തലത്തിൽ ഗള്‍ഫ് രാജ്യങ്ങള്‍ വീണ്ടും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഒമാനില്‍ പൊതുസ്ഥലങ്ങളിലും ഓഫിസുകളിലും പ്രവേശിക്കാനും 18 വയസ്സ് കഴിഞ്ഞ വിദേശികള്‍ക്കു രാജ്യത്തെത്താനും 2 ഡോസ് വാക്സീന്‍ നിര്‍ബന്ധമാക്കി.

72 മണിക്കൂറിനകമുള്ള ആര്‍ടി പിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് കരുതണം. വാക്‌സീനെടുക്കാന്‍ ആരോഗ്യപ്രശ്‌നമുള്ളവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അസ്ട്രസെനക (കോവിഷീല്‍ഡ്), കോവാക്സിന്‍, ഫൈസര്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, മൊഡേണ, സ്പുട്നിക്-V, സിനോവാക്, സിനോഫാം എന്നിവയാണ് ഒമാന്‍ അംഗീകരിച്ച വാക്സീനുകള്‍.

അബുദാബിയില്‍ ഗ്രീന്‍പാസും 48 മണിക്കൂറിനകമുള്ള പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഉള്ളവര്‍ക്കേ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളൂ. മറ്റു എമിറേറ്റില്‍നിന്ന് അബുദാബിയിലേക്കു വരുന്നവര്‍ക്കു കൊറോണ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്.

കുവൈത്തില്‍ എത്തുന്നവര്‍ക്ക് 3 ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ ‌നിലവില്‍ ‌വന്നു. 72 മണിക്കൂറിനു ശേഷം ‌പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയാല്‍ പുറത്തിറങ്ങാം. പോസിറ്റീവ് ആണെങ്കില്‍ 10 ദിവസം ക്വാറന്റീനില്‍ തുടരണം.