ആന്ധ്രാപ്രദേശിലും ഒമിക്രോൺ ; അയർലൻഡ് സന്ദർശിച്ച് മടങ്ങി വന്ന യുവാവിന് രോഗം

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. അയര്‍ലന്‍ഡ് സന്ദര്‍ശിച്ച് എത്തിയ 34 കാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. നവംബര്‍ 27നാണ് ഇയാള്‍ മുംബൈ വഴി വിശാഖപട്ടണം വിമാനത്താവളത്തില്‍ എത്തിയത്. കൊറോണയില്ലെന്ന സര്‍ട്ടിഫിക്കറ്റുമായാണ് ഇയാള്‍ എത്തിയിരുന്നത്. വിശാഖപട്ടണത്ത് വച്ച് വീണ്ടും പരിശോധന നടത്തുമ്പോഴാണ് രോഗം സ്ഥിരീകരിക്കുന്നത്.

പ്രത്യേക ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. 34 കാരനുമായി സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. അതേസമയം, വിദേശത്ത് നിന്ന് ആന്ധ്രയിലെത്തിയ പതിനഞ്ച് പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന ആറാമത്തെ സംസ്ഥാനമാണ് ആന്ധ്ര.

രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 35 ആയി. ആന്ധ്രാപ്രദേശിലും ഛണ്ഡിഗഡിലും ഇന്ന് ഓരോ കേസുകള്‍ വീതം സ്ഥിരീകരിച്ചു. രാജ്യത്ത് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും മഹാരാഷ്ട്രയിലാണ്. 17 പേരിൽ ഒമിക്രോൺ കണ്ടെത്തിയതോടെ മഹാരാഷ്ട്രയില്‍ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. മുംബൈ നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

മഹാരാഷ്ട്ര കൂടാതെ രാജസ്ഥാൻ, ഡെൽഹി, ഗുജറാത്ത്, കർണാടകം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് ഒമിക്രോൺ വകഭേദം കണ്ടെത്തിയത്. അതിനിടെ, കേരളമുൾപ്പടെ പത്ത് സംസ്ഥാനങ്ങളോട് ടിപിആർ ഉയർന്ന ജില്ലകളിൽ നിയന്ത്രണം കടുപ്പിക്കാൻ ആരോഗ്യ മന്ത്രാലയം നിർദേശം നൽകി.

ടിപിആർ കൂടിയ ജില്ലകളിൽ രാത്രികാല കർഫ്യൂ, ആൾക്കൂട്ട നിയന്ത്രണം, തുടങ്ങിയ നടപടികൾ സ്വീകരിക്കാനാണ് കേന്ദ്രത്തിന്‍റെ നിർദേശം. ടിപിആർ ഉയർന്ന 27 ജില്ലകളിൽ കേരളത്തിലെ ഒമ്പത് ജില്ലകളുമുണ്ട്. കോട്ടയം, വയനാട്, ഇടുക്കി, കൊല്ലം , എറണാകുളം, കണ്ണൂർ, തൃശ്ശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകളാണ് പട്ടികയിൽ ഉള്ളത്. ജനങ്ങൾ മാസ്ക് ധരിക്കുന്നതിൽ അലംഭാവം കാണിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. കൊറോണ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തത് അപകടം വിളിച്ചുവരുത്തുമെന്നും ആരോഗ്യമന്ത്രാലയം ഓർമ്മിപ്പിച്ചു.