ഒമിക്രോണ്‍; ജാഗ്രത തുടരുന്നതിനിടെ വിദേശത്തുനിന്ന് മുംബൈയിലെത്തിയ 109 പേരെ കണ്ടെത്താനായില്ല

മുംബൈ: രാജ്യം കൊറോണ ഒമിക്രോൺ വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കുന്നതിനിടെ വിദേശരാജ്യങ്ങളിൽ നിന്ന് മുംബൈയിലേക്ക് തിരിച്ചെത്തിയ എത്തിയ 109 പേരെ കണ്ടെത്താനായില്ല. താണെ ജില്ലയിലേക്കെത്തിയ 295 പേരിൽ 109 പേരെയാണ് കണ്ടെത്താനുള്ളതെന്ന് അധികൃതർ അറിയിച്ചു.

വിദേശത്ത് നിന്ന് തിരിച്ചെത്തിയവരുടെ മൊബൈൽ ഫോണുകളിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും സ്വിച്ച് ഓഫ് ആണെന്ന പ്രതികരണമാണ് ലഭിക്കുന്നത്. മറ്റുചിലർ നൽകിയ വിലാസം തെറ്റാണെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും കല്ല്യാൺ ഡോംബിവാലി മുൻസിപ്പൽ കോർപ്പറേഷൻ മേധാവി വിജയ് സൂര്യവാൻഷി പ്രതികരിച്ചു.

‘അറ്റ് റിസ്ക് ‘ രാജ്യങ്ങളിൽ നിന്നെത്തുന്നവർ നിർബന്ധമായും ഏഴ് ദിവസം ഹോം ക്വാറന്റീനിൽ കഴിയണമെന്നും എട്ടാം ദിവസം കൊറോണ പരിശോധന നടത്തണമെന്നുമാണ് നിർദേശം. നെഗറ്റീവ് ആണെങ്കിലും ഏഴ് ദിവസം കൂടി ക്വാറന്റീനിൽ കഴിയണം. ക്വാറന്റീൻ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഹൗസിങ് സൊസൈറ്റി അംഗങ്ങൾക്ക് ചുമതലയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുബൈയിൽ രണ്ട് പേർക്ക് കൊറോണയുടെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ മാത്രം ഇത്രത്തിൽ പത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.