ചീഫ് ടെക്‌നോളജി ഓഫീസറില്‍ നിന്ന് തലപ്പത്തേയ്ക്ക്; പരാഗ് അഗര്‍വാളിന് തുണയായത് കാര്യശേഷി

ന്യൂയോര്‍ക്ക്: പ്രമുഖ സോഷ്യല്‍മീഡിയയായ ട്വിറ്ററിനെ ഇനി നയിക്കാൻ പോകുന്നത് ഒരു ഇന്ത്യക്കാരൻ ആണെന്ന വിവരം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ പരാഗ് അഗര്‍വാളിനെയാണ് ട്വിറ്റര്‍ സിഇഒ ആയി നിയമിച്ചത്. 16 വര്‍ഷം സിഇഒ സ്ഥാനത്ത് തുടര്‍ന്ന ജാക്ക് ഡോര്‍സി പദവി ഒഴിഞ്ഞ സ്ഥാനത്താണ് പുതിയ നിയമനം. ട്വിറ്റര്‍ സഹസ്ഥാപകന്‍ കൂടിയാണ് ജാക്ക് ഡോര്‍സി. ആരാണ് പരാഗ് അഗര്‍വാള്‍ എന്നല്ലേ…

അഗർവാളിനെ ബോർഡംഗങ്ങൾ ഏകപക്ഷീയമായി തിരഞ്ഞെടുക്കുകയായിരുന്നു. 2010-ലാണ് അഗർവാൾ ട്വിറ്ററിൽ ചേരുന്നത്. അന്ന് കമ്പനിയിൽ ആയിരത്തിൽ താഴെ മാത്രം ജീവനക്കാരേ ഉണ്ടായിരുന്നുള്ളൂ.

ഐഐടി ബോംബൈയില്‍ നിന്ന് സോഫ്റ്റ് വെയര്‍ എന്‍ജിനീയറിങ് പാസായ പരാഗ് അഗര്‍വാള്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി എടുത്തിട്ടുണ്ട്. കഴിഞ്ഞ പത്തുവര്‍ഷമായി ട്വിറ്ററിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവരികയാണ് പരാഗ് അഗര്‍വാള്‍. ചീഫ് ടെക്‌നോളജി ഓഫീസറില്‍ നിന്നാണ് ട്വിറ്ററിന്റെ തലപ്പത്തേയ്ക്ക് പരാഗ് അഗര്‍വാളിന്റെ വളര്‍ച്ച. 15 ലക്ഷം ഡോളറാണ് പരാഗ് അഗര്‍വാളിന്റെ ആസ്തി.

അതേസമയം ട്വിറ്റർ സി.ഇ.ഒ ജാക് ഡോർസി രാജിവെച്ചു. ചീഫ് ടെക്നോളജി ഓഫീസറായിരുന്ന ഇന്ത്യൻ വംശജനായ പരാഗ് അഗർവാളാകും പുതിയ സി.ഇ.ഒ. താൻ രാജിവെക്കുന്ന കാര്യം ട്വീറ്റിലൂടെയാണ് ജാക്ക് ഡോർസി പ്രഖ്യാപിച്ചത്. രാജി ഉണ്ടായേക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. കമ്പനി സിഇഒ സ്ഥാനത്തോടൊപ്പം ബോർഡ് ചെയർമാൻ സ്ഥാനവും ജാക്ക് ഒഴിഞ്ഞു.