ചൈനയും, റഷ്യയും ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കൊറോണ വീണ്ടും പിടിമുറുക്കുന്നു; കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും

ന്യൂഡെല്‍ഹി: ഒരിടവേളയ്ക്ക് ശേഷം ലോകത്ത് വീണ്ടും കൊറോണ വ്യാപനം രൂക്ഷമാകുന്നു. വാക്‌സിനിലൂടെയും മറ്റും ലോകം സാധാരണനിലയിലേക്ക് മടങ്ങാന്‍ തുടങ്ങുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി റഷ്യ, യു കെ, ചൈന, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ കൊറോണ കേസുകള്‍ കുത്തനെ ഉയരുകയാണ്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ യുകെയിലാണ് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് .2,83,756 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണത്തില്‍ പതിനാല് ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. തൊട്ടുപിന്നില്‍ റഷ്യയാണ്. 2,17,322 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കേസുകള്‍ പതിനഞ്ച് ശതമാനത്തോളമാണ് കൂടിയത്.റഷ്യയില്‍ കൊറോണ മരണങ്ങളും കുത്തനെ ഉയരുകയാണ്.

ജൂലായ് 17 ന് ശേഷം ആദ്യമായിട്ടാണ് യുകെയില്‍ 50,000ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡെല്‍റ്റ പ്ലസ് വകഭേദമാണ് കൊറോണ കേസുകള്‍ കുത്തനെ ഉയരാന്‍ കാരണമെന്നാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

സിംഗപ്പൂരില്‍ വ്യാഴാഴ്ച 3,439 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 1,613 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 346 പേര്‍ ഗുരുതരാവസ്ഥയിലാണ്. ചൈനയിലും രോഗവ്യാപനം വീണ്ടും രൂക്ഷമാകുകയാണ്. കേസുകള്‍ കൂടിയതോടെ സ്‌കൂളുകള്‍ അടയ്ക്കാനും, നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കാനും സര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.