കൊറോണ മഹാമാരി 2022ലും നിലനിൽക്കും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ന്യൂയോർക്ക്: കൊറോണ മഹാമാരി 2022ലും നിലനിൽക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ദരിദ്രരാജ്യങ്ങളിൽ ഇപ്പോഴും വാക്‌സിൻ എത്താത്തതിൽ ലോകരാജ്യങ്ങളെ ലോകാരോഗ്യസംഘടന വിമർശിച്ചു. ആരോഗ്യരംഗത്തെ അസന്തുലിതാവസ്ഥ എല്ലാ രാജ്യങ്ങളും ഒത്തുചേർന്നാണ് പരിഹരിക്കേണ്ടത്.

എന്നാൽ ആ കൂട്ടായ്മ വേണ്ടത്ര ഫലപ്രദമായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വിശകലനത്തിൽ കുറ്റപ്പെടുത്തി.ഡബ്ലു.എച്ച്.ഒ പ്രതിനിധി ഡോ. ബ്രൂസ് എയിൽവാർഡാണ് വാക്‌സിന് ലഭ്യതയുടെ ഏറ്റക്കുറിച്ചിലുകൾ വിവരിച്ചത്.

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ രാജ്യങ്ങളുടെ ആരോഗ്യസ്ഥിതി പരിതാപകരമാണ്. ഇതുവരെ 5 ശതമാനം ജനങ്ങൾക്കാണ് വാക്‌സിൻ ലഭിച്ചത്. അതേ സമയത്ത് മറ്റ് രാജ്യങ്ങൾ 40 ശതമാനം കടന്നിരിക്കുന്നുവെന്നും ഡോ.ബ്രൂസ് പറഞ്ഞു. വിവിധ രാജ്യങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് വാക്‌സിൻ കയറ്റിവിട്ടതിന്റെ കണക്കുകളും ഡോ.ബ്രൂസ് നിരത്തി.

സമ്പന്നരാജ്യങ്ങൾ പണം നോക്കാതെ ദരിദ്രരാജ്യങ്ങളെ സഹായിക്കുന്നതിന്റെ വേഗത കൂട്ടണമെന്ന് ഡോ.ബ്രൂസ് അഭ്യർത്ഥിച്ചു. നിങ്ങളാരും ഉദ്ദേശിച്ച വേഗത കാണിക്കുന്നില്ലെന്നും ലോകരാജ്യങ്ങളുടെ മെല്ലപ്പോക്കിനെ വിമർശിച്ച് ഡോ.ബ്രൂസ് വിമർശിച്ചു.

മറ്റ് ലോക രാജ്യങ്ങൾക്ക് കൂടുതൽ വാക്സിൻ നൽകിയത് അമേരിക്കയാണ്. യൂറോപ്യൻ യൂണിയനും ബ്രിട്ടണും രണ്ടും മൂന്നും സ്ഥാനത്താണ്. ജപ്പാനും കാനഡയും സഹായം എത്തിക്കുന്നുണ്ട്.