ഇന്ത്യയുടെ വാക്സിൻ സർട്ടിഫിക്കറ്റിൽ വ്യക്തത വരുത്താതെ ക്വാറന്റീൻ പിൻവലിക്കാൻ സാധിക്കില്ലെന്ന് ബ്രിട്ടൻ

ലണ്ടന്‍ : ഇന്ത്യയില്‍ നിര്‍മ്മിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ അംഗീകരിക്കാമെന്നും എന്നാല്‍ ഇന്ത്യയുടെ കൊറോണ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലെ അവ്യക്തത മൂലമാണ് ക്വാറന്റീന്‍ ചട്ടങ്ങള്‍ നിര്‍ബന്ധമാക്കിയതെന്നും വ്യക്തമാക്കി ബ്രിട്ടന്‍. ബ്രിട്ടന്റെ മാനദണ്ഡപ്രകാരം കൊറോണ സര്‍ട്ടിഫിക്കറ്റില്‍ ജനന തീയതിയാണ് രേഖപ്പെടുത്തേണ്ടത്. എന്നാല്‍ ഇന്ത്യ സര്‍ട്ടിഫിക്കറ്റില്‍ നല്‍കുന്നത് വയസ് മാത്രമാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് ബ്രിട്ടന്‍ അറിയിച്ചിരിക്കുന്നത്.

ഇന്ത്യ സര്‍ട്ടിഫിക്കറ്റ് തിരുത്തിയാല്‍ മാത്രമേ നിര്‍ബന്ധിത ക്വാറന്റീന്‍ ഒഴിവാക്കുകയുള്ളൂവെന്നും യുകെ വ്യക്തമാക്കി. ‘അസ്ട്രസെനകയുമായി സഹകരിച്ചു നിര്‍മ്മിച്ച കോവിഷീല്‍ഡ് വാക്‌സിന്‍ അംഗീകരിക്കുന്നു. എന്നാല്‍ ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ സംശയം നിലനില്‍ക്കുകയാണ്.

ഇക്കാര്യത്തില്‍ ചര്‍ച്ച പുരോഗമിക്കുകയാണെന്ന് ബ്രിട്ടന്‍ ഹൈക്കമ്മീഷണര്‍ പറഞ്ഞു. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ഇന്ത്യ ബ്രിട്ടനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോവിഷീല്‍ഡ് വാക്‌സിന്റെ കാര്യത്തില്‍ നിലപാട് മയപ്പെടുത്താന്‍ ബ്രിട്ടന്‍ തയ്യാറായത്.