കൊറോണയ്ക്കും നിപയ്ക്കും ശേഷം മറ്റൊരു ഭീകര പകർച്ചവ്യാധിയും കേരളത്തിലേക്ക് എത്തുന്നു; മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡെല്‍ഹി: അത്യന്തം മാരകമായ സെറോ ടൈപ്പ് – 2 ഡെങ്കി വൈറസിനെതിരെ കേരളം ഉള്‍പ്പടെയുളള 11 സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാന്‍, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് സെറോ ടൈപ്പ് – 2 ഡെങ്കി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

വിവിധ സംസ്ഥാനങ്ങളുമായി കേന്ദ്രം നടത്തിയ കൊറോണ അവലോകന യോഗത്തിലാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി ഡെങ്കി വൈറസിനെതിരെ മുന്നറിയിപ്പ് നല്‍കിയത്. മറ്റുള്ള രോഗങ്ങളേക്കാള്‍ ഏറ്റവും അപകടകാരികളാണ് സെറോ ടൈപ്പ് – 2 ഡെങ്കി കേസുകളെന്നാണ് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറയുന്നത്.

ഗുരുതരമായ ഈ പ്രശ്നം വളരെ എളുപ്പത്തില്‍ മറികടക്കാന്‍ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ ശക്തമായ മുന്നൊരുക്കങ്ങള്‍ നടത്തണം. പനി സംബന്ധിച്ച ഹെല്‍പ് ഡെസ്കുകള്‍ ആരംഭിക്കണം, ടെസ്റ്റ് ചെയ്യാനുള്ള കിറ്റുകള്‍ ആവശ്യത്തിന് സ്റ്റോക്ക്‌ ചെയ്യണം. ഇതിനാെപ്പം അവശ്യമായ മരുന്നുകളും ഉണ്ടായിരിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ആഘോഷ സമയങ്ങളില്‍ ജനങ്ങള്‍ കൂടിച്ചേരുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും മാളുകള്‍, മാര്‍ക്കറ്റുകള്‍ ആരാധനാലയങ്ങള്‍ തുടങ്ങിയിടങ്ങളില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. അടുത്തിടെ ഉത്തര്‍പ്രദേശില്‍ ഡെങ്കിപ്പനി ബാധിച്ച്‌ കുട്ടികള്‍ ഉള്‍പ്പടെ നൂറിലധികം പേരാണ് മരിച്ചത്. ഫിറോസാബാദ് ജില്ലയിലാണ് രോഗബാധ കൂടുതല്‍.

ഫിറോസാബാദിൽ 12000 പേരോളമാണ് പനിബാധിച്ച്‌ ചികിത്സയിലുള്ളത്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. ഡെങ്കിപ്പനി വ്യാപകമായതിനെ തുടര്‍ന്ന് 64 ക്യാമ്പുകളാണ് ജില്ലയില്‍ സംഘടിപ്പിച്ചത്. ഡെങ്കിക്ക് പുറമേ ചെള്ളുപ്പനി, മലേറിയ, എലിപ്പനി തുടങ്ങിയവയും സംസ്ഥാനത്ത് നിരവധി പേരെ ബാധിച്ചിരുന്നു.