കാബൂളിലെ വ്യോമാക്രമണം പിഴവ്; ആക്രമണത്തിന് ഇരയായത് നിരപരാധികള്‍; ബൈഡൻ്റെ നയം പാളി; കുറ്റം സമ്മതിച്ച് പെന്റഗണ്‍

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ അമേരിക്കന്‍ പ്രതിരോധ സേന നടത്തിയ വ്യോമാക്രമണത്തിൽ പ്രസിഡൻറ് ജോ ബൈഡൻ്റെ നയം പാളി. പ്രതിരോധ സേന നടത്തിയ വ്യോമാക്രമണം പിഴവായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് അമേരിക്ക. നിരീക്ഷണ ഡ്രോണുകള്‍ക്ക് പറ്റിയ തെറ്റാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് അമേരിക്കന്‍ പ്രതിരോധ വിഭാഗം ആസ്ഥാനമായ പെന്റഗണിന്റെ കുറ്റസമ്മതംനടത്തി.

ഏഴ് കുട്ടികളടക്കം പത്ത് സാധാരണ പൗരന്മാരായിരുന്നു ഓഗസ്റ്റ് 29ന് നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ”ഞങ്ങള്‍ നടത്തിയ അന്വേഷണത്തിന്റെ നിഗമനം ആ ഡ്രോണ്‍ ആക്രമണം തിരുത്താന്‍ കഴിയാത്ത ഒരു പിഴവായിരുന്നു എന്നാണ്,” യു എസ് സെന്‍ട്രല്‍ കമാന്‍ഡ് ജനറല്‍ ഫ്രാങ്ക് മാക്കെന്‍സി പറഞ്ഞു.

ഒരു വെള്ള ടൊയോട്ട കാര്‍ എട്ട് മണിക്കൂറോളം കാബൂളില്‍ കണ്ടതിനെ തുടര്‍ന്ന് തീവ്രവാദ ആക്രമണം സംശയിച്ചായിരുന്നു അമേരിക്ക ഡ്രോണ്‍ ആക്രമണത്തിന് മുതിര്‍ന്നത് എന്നാണ് മാക്കെന്‍സി പറഞ്ഞത്. എന്നാല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് സാധാരണക്കാരായിരുന്നു.

ആക്രമണം ശരിയായ തീരുമാനമായിരുന്നു എന്നായിരുന്നു തുടക്കത്തില്‍ പെന്റഗണിന്റെ നിലപാട്. ചാവേറുകള്‍ കാബൂളിലെ ഹാമിദ് കര്‍സായി വിമാനത്താവളം ആക്രമിക്കുന്നതില്‍ നിന്നും ഡ്രോണ്‍ ആക്രമണം തടഞ്ഞു എന്നായിരുന്നു അമേരിക്കന്‍ സൈന്യം അന്ന് പറഞ്ഞിരുന്നത്.

ഐഎസ്‌ഐഎസ്നെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നായിരുന്നു അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡിന്റെ പ്രസ്താവനയിലും പറഞ്ഞിരുന്നത്. താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയതിന് പിന്നാലെ അമേരിക്ക തങ്ങളുടെ പൗരന്മാരെ അവിടെ നിന്ന ഒഴിപ്പിക്കുന്നതിന്റെ അവസാന ഘട്ടത്തിലായിരുന്നു കാബൂള്‍ വിമാനത്താവളത്തിനടുത്ത് ചാവേര്‍ ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.