അഫ്ഗാനിൽ ഭക്ഷണശേഖരം ഈ മാസത്തോടെ തീരും; ആശങ്ക രേഖപ്പെടുത്തി യുഎൻ; പാക്കിസ്ഥാൻ അതിർത്തി അടച്ചു

യുണൈറ്റഡ് നേഷന്‍സ്: അഫ്ഗാനിസ്ഥാനില്‍ പാവപ്പെട്ടവര്‍ക്ക് നല്‍കാനുള്ള ഭക്ഷണത്തിന്റെ ശേഖരം ഈ മാസം അവസാനത്തോടെ തീരുമെന്ന് ആശങ്കപ്പെട്ട് ഐക്യരാഷ്ട്രസഭ. കൂടുതല്‍ ഭക്ഷണം ശേഖരിക്കാന്‍ 20 കോടി യുഎസ് ഡോളര്‍ എത്രയും വേഗം ലഭ്യമാക്കണമെന്നും യുഎന്‍ ആവശ്യപ്പെട്ടു. രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലൊന്നിനും ദിവസവും ഭക്ഷണം കഴിക്കാനാകുമോയെന്ന് ഉറപ്പില്ല.

അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളില്‍ പകുതിയിലേറെ പേര്‍ക്കും അടുത്തവര്‍ഷത്തോടെ പോഷകാഹാരക്കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസൂസും പറഞ്ഞു.’സെപ്റ്റംബര്‍ അവസാനത്തോടെ ലോക ഭക്ഷ്യപദ്ധതിയുടെ ഭാഗമായുള്ള ശേഖരം തീരും. അടിയന്തരസഹായവുമായി രാജ്യങ്ങള്‍ മുന്നോട്ടുവരണം. ഇല്ലെങ്കില്‍ പതിനായിരങ്ങള്‍ പട്ടിണിയിലാവും’ -അഫ്ഗാനിസ്ഥാനിലെ യു.എന്നിന്റെ പ്രത്യേക പ്രതിനിധി റാമിസ് അലാകബറോവ് പറഞ്ഞു.

അതേസമയം അഫ്ഗാനിസ്താനുമായുള്ള തന്ത്രപ്രധാനമായ ചാമനിലെ അതിര്‍ത്തി ചെക്പോസ്റ്റ് പാകിസ്ഥാന്‍ അടച്ചു. അഭയാര്‍ഥി പ്രവാഹം വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. സുരക്ഷാ വെല്ലുവിളികള്‍ നിലനില്‍ക്കുന്നതിനാലാണ് അതിര്‍ത്തി അടച്ചിടുന്നതെന്ന് പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി ശൈഖ്‌ റാഷിദ് അഹമ്മദ് അറിയിച്ചു.

എത്രദിവസം അടച്ചിടല്‍ നീണ്ടുനില്‍ക്കുമെന്ന് പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിട്ടില്ല. അതിര്‍ത്തിയിലെ സുരക്ഷ പാകിസ്ഥാന്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കണക്കുകള്‍ പ്രകാരം 30 ലക്ഷം അഫ്ഗാന്‍ അഭയാര്‍ഥികളാണ് ഇപ്പോള്‍ പാകിസ്ഥാനിലുള്ളത്.