താലിബാൻ ഭീകരർ മോചിപ്പിച്ച ഐഎസ്കെ ബന്ധമുള്ള 25 ഇന്ത്യൻ പൗരന്മാർ അഫ്ഗാനിൽ; കർശന നിരീക്ഷണത്തിലെന്ന് സുരക്ഷാ സേന

കാബൂള്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്-ഖൊരാസന്‍ പ്രൊവിന്‍സ്‌ ബന്ധമുള്ള 25 ഇന്ത്യന്‍ പൗരന്മാര്‍ അഫ്ഗാനിസ്ഥാനില്‍ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. താലിബാന്‍ ഭീകരര്‍ അഫ്ഗാനിലെ ഭരണം പിടിച്ചെടുത്തതോടെ മോചിപ്പിക്കപ്പെട്ട തടവുപുള്ളികളില്‍ ഇവരും ഉള്‍പ്പെട്ടിരുന്നു. അതേസമയം ഇവരുടെ നീക്കങ്ങള്‍ സുരക്ഷാ, രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കര്‍ശനമായി നിരീക്ഷിച്ചുവരികയാണെന്നാണ് ലഭ്യമായ വിവരം.

അഫ്ഗാന്‍ -പാക് അതിര്‍ത്തി പ്രദേശമായ നാന്‍ഗാര്‍ഹാര്‍ മേഖലയില്‍ ഒസാമ ബിന്‍ ലാദന്റെ മുന്‍ സുരക്ഷാ മേധാവിയായിരുന്ന ആമിന്‍ അല്‍ ഹഖിന്റെ ജന്മസ്ഥലത്തിനു സമീപം ഇവര്‍ ഒളിവില്‍ കഴിയുന്നതായാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പാക് സേന പിടികൂടിയ ഹഖിനെ പിന്നീട് വെറുതേ വിടുകയായിരുന്നു.

യുവാക്കളെ സംഘടനയിലേക്ക് എത്തിക്കുന്നതിനായി ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റിന് നേതൃത്വം നല്‍കുന്ന മുന്‍സിബ് എന്നയാളെയും ദേശീയ അന്വേഷണ ഏജന്‍സി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ കൊടുംകുറ്റവാളികളുടെ പട്ടികയിലുള്ള ഐജാസ് അഹാങ്കാര്‍ എന്നയാളെ താലിബാന്‍ ഭീകരർ ജയില്‍ മോചിതനാക്കിയിരുന്നു.

ഐഎസ്കെ റിക്രൂട്ട്‌മെന്റിന് നേതൃത്വം നല്‍കുന്ന ആളാണിയാളെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. അഫ്ഗാനില്‍ താലിബാന്‍ ഭീകരർ അധികാരം സ്ഥാപിച്ചതോടെ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കാനും അംഗബലം കൂട്ടാനുമുള്ള ഒരുക്കത്തിലാണ് ഐഎസ്കെ.