ലൂയിസിയാനയിൽ ശക്തിയാർജിച്ച് ഐഡ ചുഴലിക്കാറ്റ് ; പതിനായിരങ്ങൾ പലായനം ചെയ്തു

മയാമി: ഐഡ ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് തെക്കൻ അമേരിക്കയിലെ ലൂയിസിയാനയിൽ നിന്ന് പതിനായിരക്കണക്കിനാളുകൾ പലായനം ചെയ്തു.

മെക്സിക്കൻ കടലിടുക്കിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് നാലാം കാറ്റഗറിയായി ശക്തിയാർജ്ജിച്ചതോടെയാണ് ലൂയിസിയാനയിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകാൻ തുടങ്ങിയത്. മണിക്കൂറിൽ 209 കിലോമീറ്റർ വേഗതയിലാണ് ഐഡ വീശിയടിക്കുന്നത്.

ഞായറാഴ്ചയോടെ ലൂയിസിയാന തീരത്തെത്തുന്ന ഐഡ അങ്ങേയറ്റം അപകടകരമായ കാറ്റഗറി 4 ചുഴലിക്കാറ്റായി മാറുമെന്ന് മയാമിയിലെ ദേശീയ ചുഴലിക്കാറ്റുകേന്ദ്രം (എൻ.എച്ച്.സി.) നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

മണിക്കൂറിൽ 209 കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റിൽ സമുദ്രനിരപ്പുയർന്നേക്കും. പ്രദേശത്ത് വെള്ളപ്പൊക്കഭീഷണിയും, മണ്ണിടിച്ചിൽഭീഷണിയും നിലനിൽക്കുന്നുണ്ട്. തീരത്തുള്ള ഗ്രാൻഡ് ഐൽ, ന്യൂ ഓർലീൻസ് എന്നിവിടങ്ങളിലെ ജനങ്ങളെ സുരക്ഷാ സ്ഥാനത്തേക്ക് മാറ്റിയിരുന്നു.

2005-ൽ വീശിയടിച്ച കത്രീന ചുഴലിക്കാറ്റിൽ ഓർലീൻസ് നഗരത്തിന്റെ 80 ശതമാനവും വെള്ളത്തിനടിയിലായിരുന്നു. 1800-ലേറെ പേർ മരിക്കുകയുംചെയ്തിരുന്നു. എന്നാൽ ഐഡ അതിലും ഭീകരമാണെന്നാണ് സർക്കാർ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.

1850-കൾക്ക് ശേഷം ലൂയിസിയാനയിൽ വീശിയടിച്ച ഏറ്റവും ശക്തിയാർജ്ജിച്ച ചുഴലിക്കാറ്റായിരിക്കും ഐഡ എന്ന് നേരത്തെ ലൂയിസിയാന ഗവർണർ ജോൺ ബെൽ എഡ്വേർഡ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം ഐഡ വളരെ അപകടകരമായ കൊടുങ്കാറ്റായി മാറുകയാണെന്നും എല്ലാവിധ സഹായം നൽകാൻ സർക്കാർ തയ്യാറാണെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.