റോബര്‍ട്ട് എഫ് കെന്നഡിയുടെ ഘാതകന് 50 വര്‍ഷത്തിനുശേഷം പുറംലോകം കാണാൻ പരോള്‍ ബോർഡിൻ്റെ അനുമതി

കാലിഫോര്‍ണിയ: റോബര്‍ട്ട് എഫ് കെന്നഡിയെ വെടിവച്ചു കൊന്ന കേസ്സില്‍ ജീവപര്യന്തം ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്ന 78 വയസുകാരനായ പ്രതി സിര്‍ഹനയ്ക്ക് 50 വര്‍ഷത്തിനുശേഷം പരോള്‍ അനുവദിക്കുന്നതിന് വെള്ളിയാഴ്ച(ഓഗസ്റ്റ് 27) ചേര്‍ന്ന കാലിഫോര്‍ണിയ പരോള്‍ ബോര്‍ഡ് വോട്ടിനിട്ട് അംഗീകാരം നല്‍കി.

സ്ഥിരമായി ജയില്‍ വിമോചനം ലഭിക്കുമോ എന്നത് ഗവര്‍ണ്ണറുടെ തീരുമാനത്തിനടിസ്ഥാനമായിട്ടായിരിക്കും നിശ്ചയിക്കുക. ഇതിനു മുമ്പ് 16 തവണ പരോള്‍ ബോര്‍ഡ് പ്രതിയുടെ അപേക്ഷ തള്ളിയിരുന്നു. റോബര്‍ട്ട് എഫ് കെന്നഡിയുടെ രണ്ടു മക്കളും (ഡഗ്ലസ്‌കൊണ്ടായിയും, റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറും) സിര്‍ഹാന ജയില്‍ വിമോചനം നല്‍കണമെന്ന് പരോള്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.

പരോള്‍ ബോര്‍ഡിന്റെ തീരുമാനം തൊണ്ണൂറു ദിവസത്തിനകം ബോര്‍ഡ് സ്റ്റാഫ് പരിശോധിച്ചു യുക്തമെങ്കില്‍ ഗവര്‍ണ്ണറുടെ തീരുമാനത്തിനായി വിട്ടുകൊടുക്കണം. ഗവര്‍ണ്ണര്‍ക്ക് ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് നിയമപ്രകാരം 30 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.

ലോസ് ആഞ്ചല്‍സ് ഹോട്ടലില്‍ വച്ചാണ് റോബര്‍ട്ട് എഫ് കെന്നഡി വെടിയേറ്റു കൊല്ലപ്പെടുന്നത്. ന്യൂയോര്‍ക്കില്‍ നിന്നുള്ള യുഎസ് സെനറ്ററായ റോബര്‍ട്ട് എഫ് കെന്നഡി തന്റെ സഹോദരനായ ജോണ്‍ എഫ് കെന്നഡി 1963 ല്‍ വെടിയേറ്റു മരിച്ചതിനുശേഷം ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനുവേണ്ടി പ്രൈമറി തിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു.

വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതിന് ഹോട്ടലില്‍ എത്തിയ കെന്നഡിക്കെതിരെ പ്രതി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ മറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു.