താലിബാൻ ഭീകരർ അഴിഞ്ഞാടുന്നു ; അഫ്ഗാനിലെ ദാരിദ്ര്യം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകന് താലിബാൻ ഭീകരരുടെ മര്‍ദ്ദനം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകനെ താലിബാന്‍ ഭീകരര്‍ മര്‍ദ്ദിച്ചു. ടോളോ ന്യൂസിലെ മാധ്യമപ്രവര്‍ത്തകനായ സിയാര്‍ യാദിനെയാണ് താലിബാന്‍ മര്‍ദ്ദിച്ചത്. രാജ്യത്തെ ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയേപ്പറ്റി സിയാര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മര്‍ദ്ദനമേറ്റത്.

അഫ്ഗാനിലെ മുന്‍നിര മാധ്യമമാണ് ടോളോ ന്യൂസ്. സിയാര്‍ കൊല്ലപ്പെട്ടതായി ആണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താന്‍ മരിച്ചിട്ടില്ലെന്നും താലിബാന്‍ ഭീകരര്‍ തന്നെ മര്‍ദ്ദിച്ചുവെന്നും കാണിച്ച് സിയാര്‍ തന്നെ ട്വീറ്റ് ചെയ്യുകയായിരുന്നു.

സിയാറിനൊപ്പമുണ്ടായിരുന്ന ക്യാമറാ പേഴ്സണിനും ക്രൂരമായ മര്‍ദ്ദനമേറ്റിട്ടുണ്ട്. റിപ്പോര്‍ട്ടിംഗിനായി ചിത്രങ്ങളെടുക്കാന്‍ തുടങ്ങിയപ്പോഴേക്ക് താലിബാന്‍ ഭീകരര്‍ ആക്രമിക്കുകയായിരുന്നു സിയാദ് പറഞ്ഞതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൈത്തോക്കുപയോഗിച്ചായിരുന്നു മര്‍ദ്ദനം. സിയാറിന്റെ ഫോണും താലിബാന്‍ ഭീകരര്‍ പിടിച്ചെടുത്തു. താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തതിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്ന് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നതിനിടെയാണ് മാധ്യമ പ്രവര്‍ത്തകന്‍ ആക്രമണത്തിനിരയായത്.

താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയ ശേഷം മറ്റു രാജ്യങ്ങളിലേയും അഫ്ഗാനിലെയും പൗരന്മാരായ ആയിരക്കണക്കിന് പേര്‍ രാജ്യം വിടുന്നതിന്റെ തിരക്കിലാണ്. ഇതിനിടെ അമേരിക്കന്‍ സേനയെ പിന്‍വലിക്കുന്നതിനുള്ള അവസാന തീയതിയായ ആഗസ്റ്റ് 31 നീട്ടി നല്‍കില്ലെന്ന് കഴിഞ്ഞ ദിവസം താലിബാന്‍ അറിയിച്ചിരുന്നു.