മലിനജലമെഴുകുന്ന കനാലില്‍ ഇറങ്ങിനിന്ന് തങ്ങളെ രക്ഷിക്കാൻ അപേക്ഷിക്കുന്ന അഫ്ഗാന്‍ ജനതയുടെ ഹൃദയഭേദകമായ വീഡിയോ

കാബൂള്‍: താലിബാന്‍ ദീകരർ അധികാരം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനില്‍ നിന്ന് രക്ഷപ്പെടാനുള്ള ജനങ്ങളുടെ ശ്രമം തുടരുന്നു. എയര്‍പോര്‍ട്ടുകളിലെ തിക്കും തിരക്കും അവസാനിക്കുന്നില്ല. അഫ്ഗാന്‍ പൗരന്‍മാര്‍ രാജ്യം വിടുന്നത് താലിബാന്‍ വിലക്കിയിട്ടുണ്ടെങ്കിലും, ഇത് വകവയ്ക്കാതെ നിരവധിപേരാണ് എയര്‍പോര്‍ട്ടുകളിലേക്ക് എത്തുന്നത്.

മലിനജലം ഒഴുകുന്ന കനാലില്‍ ഇറങ്ങിനിന്ന് തങ്ങളെ രക്ഷിക്കാനായി അപേക്ഷിക്കുന്ന അഫ്ഗാന്‍ ജനതയുടെ ചങ്കുലയ്ക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. എയര്‍പോര്‍ട്ടിന് സമീപത്തെ കമ്പിവേലിക്കും മതിലിനോടും ചേര്‍ന്നൊഴുകുന്ന അഴുക്ക് ചാലിലാണ് ജനങ്ങള്‍ ഇറങ്ങിനില്‍ക്കുന്നത്.

പാസ്‌പോര്‍ട്ടും മറ്റു രേഖകളും ഉയര്‍ത്തിക്കാട്ടി ഇവര്‍ അമേരിക്കന്‍ സേനയോട് തങ്ങളെക്കൂടി കൊണ്ടുപോകാന്‍ അപേക്ഷിക്കുകയാണ്. അതേസമയം, ഓഗസ്റ്റ് 31ന് ശേഷം അമേരിക്കന്‍ സേന അഫ്ഗാനില്‍ തങ്ങരുത് എന്നാണ് താലിബാന്റെ അന്ത്യശാസനം.

യുഎസിന്റെ ഒഴിപ്പിക്കല്‍ നീളുന്ന സാഹചര്യത്തിലാണ് താലിബാന്റെ മുന്നറിയിപ്പ് വന്നിരിക്കുന്നത്. അമേരിക്കയ്ക്ക് തങ്ങളുടെ പൗരന്‍മാരേയും ഉദ്യോഗസ്ഥരെയും കൊണ്ടുപോകാം. അഫ്ഗാന്‍ പൗരന്‍മാരെ കൊണ്ടുപോകരുത് എന്നും താലിബാന്‍ പറഞ്ഞിട്ടുണ്ട്.