അമേരിക്കയുടെ കൊടും ഭീകര പട്ടികയിലുള്ള ഖലീല്‍ ഹഖാനിക്ക് അഫ്ഗാനില്‍ താലിബാൻ ഭീകരരുടെ വൻ സ്വീകരണം

കാബൂള്‍: അമേരിക്കയുടെ കൊടും ഭീകരരുടെ പട്ടികയിലുള്ള ഖലീല്‍ ഹഖാനി അഫ്ഗാനിസ്ഥാനില്‍ തിരിച്ചെത്തി. താലിബാന്‍ ഭീകരർ അധികാരം പിടിച്ചെടുത്തതിന് ശേഷം ഒരു ഭാഗത്ത് അമേരിക്കന്‍ സൈനികര്‍ രക്ഷാദൗത്യം തുടരുന്നതിനിടെയാണ് ഖലീലിന് കാബൂളില്‍ താലിബാൻ ഭീകരരുടെ വന്‍ സ്വീകരണം ലഭിച്ചത്.

അല്‍ഖ്വയ്ദ നേതാവായിരുന്ന ഒസാമ ബിന്‍ ലാദനുമായുള്ള ബന്ധത്തിൻ്റെ പേരില്‍ 2011 ഫെബ്രുവരി 9 നാണ് ഹഖാനിയെ അമേരിയുടെ മോസ്റ്റ് വാണ്ടഡ് ടാര്‍ഗെറ്റ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതുവരെ ഒളിവിലായിരുന്ന ഖലീല്‍ കഴിഞ്ഞ ദിവസമാണ് കാബൂളിലെത്തിയത്. ഖലീല്‍ താലിബാന്‍ ഭീകര നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച കാബൂളിലെ പള്ളിയില്‍ ഹഖാനിയാണ് പ്രാര്‍ത്ഥനകള്‍ക്ക് നേതൃതം നല്‍കിയത്. അതേസമയം താലിബാന്‍ ഭീകരരുടെ സര്‍ക്കാരില്‍ ഹഖാനിക്ക് കാര്യമായ സ്ഥാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാക്കിസ്താനിലെ നോര്‍ത്ത് വസീരിസ്താന്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന താലിബാനുമായി ബന്ധമുള്ള ഒരു ഭീകര ഗ്രൂപ്പായ ഹഖാനി നെറ്റ്‌വര്‍ക്കിലെ ഉയര്‍ന്ന അംഗമാണ് ഖലീല്‍ അഹമ്മദ് ഹഖാനി.