രണ്ടു ഡോസ് വാക്സിനെടുത്ത ശേഷം ഇന്ത്യയിൽ 87,000 പേർക്ക് കൊറോണ ; 46 ശതമാനവും കേരളത്തിൽ

ന്യൂഡെൽഹി: രണ്ടു ഡോസ് വാക്സിനെടുത്ത ശേഷം ഇന്ത്യയിൽ 87,000 ത്തോളം പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതിൽ 46 ശതമാനവും കേരളത്തിലാണെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ആദ്യ ഡോസ് വാക്സിൻ എടുത്ത ശേഷം കേരളത്തിൽ എൺപതിനായിരത്തിനടുത്ത് ആളുകൾ കൊറോണ പോസിറ്റീവായി.

രണ്ടു ഡോസും എടുത്ത ശേഷം നാല്പതിനായിരത്തോളം പേർക്കും രോഗം ബാധിച്ചു. മറ്റു സംസ്ഥാനങ്ങളിൽ കൊറോണ വ്യാപനം കുറഞ്ഞിട്ടും കേരളത്തിൽ കേസുകൾ ഉയർന്ന നിലയിൽ തന്നെ നിൽക്കുന്നതിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തിയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

വാക്സിനെടുത്ത ശേഷം കൊറോണ വന്ന 200 ഓളം പേരുടെ സാമ്പിളുകളുടെ ജനതിക ശ്രേണി പരിശോധിച്ചതിൽ വകഭേദം കണ്ടെത്തിയിട്ടില്ലെന്നും മന്ത്രാലയ വൃത്തങ്ങൾ പറയുന്നു. 100 ശതമാനം വാക്സിനേഷൻ നടന്ന വയനാട്ടിലടക്കം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ 21,247 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 179 കൊറോണ മരണങ്ങളും കഴിഞ്ഞ ദിവസം സ്ഥിരീകരിക്കുകയുണ്ടായി. അയൽ സംസ്ഥാനങ്ങളായ കർണാടകയിലേയും തമിഴ്നാട്ടിലേയും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.