ഹെയ്തിയിൽ ശക്തമായ ഭൂചലനം; ചടങ്ങിനിടെ പള്ളി തകര്‍ന്നു; സ്കൂളുകളും വീടുകളും നിലംപൊത്തി ; സമീപ പ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ്

പോര്‍ട്ട് ഓ പ്രിന്‍സ്: ഹെയ്തിയില്‍ റിക്ടർ സ്‌കെയിലിൽ 7.2 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായി. ഹെയ്തിയിലെ സ്കൂളുകളും വീടുകളും ഭൂചലനത്തില്‍ തകര്‍ന്നതായാണ് റിപ്പോർട്ട്. ലേസ് ഏഞ്ചല്‍സിലെ സൌത്ത് വെസ്റ്റേണ്‍ ടൗണില്‍ ചടങ്ങ് നടക്കുകയായിരുന്ന ക്രിസ്ത്യന്‍ പള്ളിയും തകര്‍ന്ന കെട്ടിടത്തില്‍ ഉള്‍പ്പെടും. ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 7.2 രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വ്വെ സ്ഥിരീകരിച്ചു.

പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 160 കിലോമീറ്റര്‍ ദൂരെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സമീപ രാജ്യങ്ങളിലേക്കും ഭൂചലനത്തിന്റെ ആഘാതം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. തകര്‍ന്ന കെട്ടിടങ്ങളുടെ ചിത്രങ്ങള്‍ പ്രദേശത്തുള്ളവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

തിരമാല 10 അടിക്ക് മുകളില്‍ ഉയര്‍ന്നേക്കുമെന്ന് യുഎസ്ജിഎസ് പറഞ്ഞു. പോര്‍ട്ട് ഓ പ്രിന്‍സിന് സമീപത്തെ നഗരങ്ങളില്‍ 2010 ലുണ്ടായ ഭൂചലനത്തില്‍ രണ്ട ലക്ഷത്തിലേറെ പേര്‍ മരിച്ചിരുന്നു. മൂന്ന് ലക്ഷം പേര്‍ക്ക് പരിക്കേറ്റു. ഹെയ്ത്തിയിലെ പത്തുലക്ഷത്തോളം പേരാണ് ഭവനരഹിതരായത്.

തൊഴിലില്ലായ്മയും പട്ടിണിയും അരാജകത്വവും കൊടികുത്തി വാഴുന്ന ഹെയ്തിയിൽ ഒരു മാസം മുമ്പ് പ്രസിഡൻ്റ് ജോവനൽ മോയ്സ് അംഗരക്ഷകരിലൊരാളുടെ വെടിയേറ്റ് മരിച്ചതിന് പിന്നാലെയാണ് ഇപ്പോഴത്തെ ദുരന്തം. പ്രസിഡൻ്റ് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് 44 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.