ടോക്യോ: കൊറോണ മഹാമാരിക്കിടയിലും കായിക മത്സരത്തിലൂടെ ലോകത്തെയാകെ ചേർത്ത് നിർത്താൻ കഴിഞ്ഞതിന്റെ ആശ്വാസത്തിൽ ടോക്യോ ഒളിമ്പിക്സിന് ഇന്ന് തിരശീല വീഴും. രണ്ടാഴ്ച നീണ്ടുനിന്ന കായിക മാമാങ്കമാണ് ഇന്ന് ജപ്പാനിൽ അവസാനിക്കുന്നത്. കൊറോണ തീർത്ത പ്രതിസന്ധികൾക്കിടയിലും ഒളിമ്പിക്സ് ഭംഗിയായി നടത്താന്‍ കഴിഞ്ഞതിൽ ജപ്പാനും ആശ്വസിക്കുന്നുണ്ടാവും.
ജപ്പാന്‍ 2020 ഒളിമ്പിക്സ് വേദിക്കായി നറുക്ക് ലഭിച്ചപ്പോള്‍ തന്നെ ഒരുക്കങ്ങളിലായിരുന്നു. കുറ്റമറ്റ രീതിയില്‍ പ്രൗഢമായി നടത്താന്‍, തങ്ങളുടെ ആതിഥ്യം മികച്ചതാക്കാൻ. കൊറോണ ആ ശ്രമങ്ങൾക്ക് വിലങ്ങുതടിയായതോടെ കാത്തിരിപ്പ് 2021ലേക്ക് നീണ്ടു. ഒരു വേള ഒളിമ്പിക്സ് ഉപേക്ഷിക്കാന്‍ വരെ ചിന്തിച്ചെങ്കിലും ജപ്പാന്‍ നടത്താന്‍ സന്നദ്ധമായി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും, എന്തിനേറേ രാജ്യത്തിനു അകത്തു നിന്ന് തന്നെയും ഒളിമ്പിക്സ് ഉപേക്ഷിക്കാൻ നിർദേശങ്ങൾ വന്നു. കാണിക്കളെ ഒഴിവാക്കാൻ തീരുമാനിച്ചപ്പോൾ കാണികളില്ലാതെ എത്ര ആവേശകരമാകും എന്ന ചോദ്യം ഉയര്‍ന്നു. കൊറോണയുടെ കൂടിയ വക ഭേദങ്ങൾ വരെ ഉടലെടുക്കാമെന്ന് ആശങ്കയും. എങ്കിലും ജപ്പാന്‍ കാണിച്ച ധൈര്യത്തിന് ലോകം കയ്യടിച്ചു. ഉദ്ഘാടന ചടങ്ങ് ലളിതമാക്കി. മത്സരങ്ങള്‍ നിശ്ചയിച്ച സമയങ്ങളില്‍ നടത്തി.
പരമാവധി എല്ലായിടത്തും സാമൂഹിക അകലം പാലിക്കാന്‍ ശ്രമിച്ചു, മെഡല്‍ ദാന ചടങ്ങില്‍ വരെ. ഒളിമ്പിക് വില്ലേജുകളില്‍ പ്രത്യേക സൗകര്യം. മത്സരങ്ങള്‍ തുടങ്ങുന്നതിന് തൊട്ടു മുന്പ് മാത്രം താരങ്ങളെ വേദിയിലെത്തിച്ചു. എങ്കിലും ചില താരങ്ങള്‍ക്ക് കൊറോണ ബാധിച്ചത് ആശങ്കയുണ്ടാക്കി.
പതിനായിരത്തോളം മത്സരാര്‍ഥികളാണ് ഇത്തവണ ജപ്പാനിലെത്തിയത്. അവരെയും ഒഫീഷ്യല്‍സുകളെയും ഉള്‍ക്കൊള്ളാനും വേദികളും വില്ലേജുകളും പരിസ്ഥിതി സൗഹൃദമാക്കാനും ജപ്പാന് സാധിച്ചു.
അവസാന ദിനമായ ഇന്ന് എട്ട് വിഭാഗങ്ങളിലായാണ് മത്സരം. മണിക്കൂറുകൾ മാത്രം ശേഷിക്കേ മെഡല്‍ പട്ടികയില്‍ ഒന്നാമതെത്താന്‍ അമേരിക്കയും ചൈനയും ഇഞ്ചോടിഞ്ച് പോരാട്ടമാണ്.
അതുകൂടി പൂര്‍ത്തിയാകുന്നതോടെ സമാപന ചടങ്ങുകളിലേക്ക്. തുടര്‍ച്ചയായ മൂന്നാം തവണയും ഒളിമ്പിക്സിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഒന്നാമതാകാനാണ് അമേരിക്കന്‍ ശ്രമം. ആതിഥേയരായ ജപ്പാന്‍ മൂന്നാംസ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു.