പാകിസ്ഥാനിലെ ടിക് ടോക് നിരോധനം പുനഃപരിശോധിക്കണമെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി

ഇസ്ലാമബാദ്: പാകിസ്ഥാനിലെ ടിക് ടോക് നിരോധനം പുനഃപരിശോധിക്കണമെന്ന് ഇസ്ലാമാബാദ് ഹൈകോടതി. പാക് ടെലികമ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്‍റിനോടാണ് ആവശ്യം ഉന്നയിച്ചത്. ടിക് ടോക് നിരോധനം ന്യായീകരിക്കുന്നതിൽ പാക് ടെലികമ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്‍റ് പരാജയപ്പെട്ടുവെന്ന് ചീഫ് ജസ്റ്റിസ് അതാർ മിനാല്ലാഹ് നിരീക്ഷിച്ചു.

ടിക് ടോക് സാധാരണക്കാർക്ക് വിവരങ്ങൾ ലഭ്യമാക്കുന്ന ഒരു സാധ്യതയാണെന്ന് ജഡ്ജി നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 23നകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സഭ്യമല്ലാത്ത ഉള്ളടക്കത്തിന്‍റെ പേരിലാണ് പാകിസ്താൻ ടിക് ടോക് നിരോധിച്ചത്.

2020 ഒക്ടോബറിലാണ് ടിക് ടോക് ആദ്യമായി നിരോധിച്ചത്. 10 ദിവസത്തിന് ശേഷം നിരോധനം നീക്കി. തുടർന്ന് സർക്കാറിന്‍റെ നിർദേശപ്രകാരം 60 ലക്ഷത്തോളം വിഡിയോകൾ ടിക്ടോക് നീക്കിയിരുന്നു.