കൊറോണ വ്യാപനം വിലയിരുത്താൻ കേന്ദ്രത്തിൻ്റെ ആറംഗ വിദഗ്ധസംഘം ഇന്ന് എത്തും

ന്യൂഡെൽഹി: കേരളത്തിലെ ഉയർന്നതോതിലുള്ള കൊറോണ വ്യാപനം നിയന്ത്രിക്കുന്നതിന് സംസ്ഥാനസർക്കാരിനെ സഹായിക്കാൻ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ(എൻസിഡിസി) ഡയറക്ടർ ഡോ എസ്കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കേരളത്തിലെത്തും. സംസ്ഥാനത്തെ കൊറോണ വ്യാപനം നിയന്ത്രിക്കുന്നതിന് കേന്ദ്രമാണ് ആറംഗ വിദഗ്ധസംഘത്തെ നിയോഗിച്ചത്.

രോഗവ്യാപനം കൂടുതലുള്ള ജില്ലകൾ ഇവർ സന്ദർശിക്കും. സംസ്ഥാനസർക്കാരിന്റെ ആരോഗ്യവിദഗ്ധരുമായി സഹകരിച്ചായിരിക്കും പ്രവർത്തനം. സംസ്ഥാനത്തെ ആറുജില്ലകളിൽ പ്രതിവാര രോഗസ്ഥിരീകരണനിരക്ക് (ടിപിആർ) 10 ശതമാനത്തിന് മുകളിലുണ്ട്. സംസ്ഥാനത്തെ ശരാശരി പ്രതിവാര ടിപിആർ. 11.97 ശതമാനമാണ്.

സംസ്ഥാനത്ത് 1.54 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ ആകെ രോഗികളുടെ 37.1 ശതമാനമാണ് ഇത്. ആഴ്ചയിൽ ശരാശരി 17,443 പേർക്ക് പുതുതായി കൊറോണ സ്ഥിരീകരിക്കുന്നു. കേരളത്തിലെ കൊറോണ വ്യാപനം ആശങ്കയുളവാക്കുന്നതാണെന്ന് ആരോഗ്യമന്ത്രാലയം കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു. കർശനനിയന്ത്രണങ്ങൾ പാലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനത്തിന് കത്തയച്ചിട്ടുണ്ട്. അതിനു തുടർച്ചയായിട്ടാണ് വീണ്ടും വിദഗ്ധസംഘത്തെ നിയോഗിച്ചത്.